തെഹ്‌റാന്‍: അമേരിക്ക തങ്ങളുടെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ ഉണ്ടായെന്ന് സമ്മതിച്ച് ഇറാന്‍. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബാഗെയ് ആണ് ഇക്കാര്യം പറഞ്ഞത്. 'ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുളള ആക്രമണത്തിന് വിധേയമായതിനാല്‍ ആണ് അത് സംഭവിച്ചത്. ഇത് സാങ്കേതിക വിഷയമായതിനാല്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല. ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷനും മറ്റ് പ്രധാന ഏജന്‍സികളും ഇക്കാര്യം അഭിസംബോധന ചെയ്യുന്നുണ്ട്' എന്നാണ് വിദേശകാര്യ വക്താവ് പറഞ്ഞത്.
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം യുഎന്നില്‍ പരാതി നല്‍കുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്‌സാദെ ഒരു ലെബനീസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, ഇറാനിലെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്ന യുഎസ് ഇൻ്റലിജൻസിൻ്റെ പ്രാഥമിക വിലയിരുത്തലും പുറത്തുവന്നിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്കൻ ആക്രമണം പരാജയപ്പെട്ടെന്നായിരുന്നു ഇൻ്റലിജൻസിൻ്റെ റിപ്പോർട്ട്. അമേരിക്ക നടത്തിയ ആക്രമണം ഇറാൻ്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും ഇറാൻ വളരെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎസ് ഇൻ്റലിജൻസിൻ്റെ പ്രാഥമിക വിലയിരുത്തൽ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത് വന്നിരുന്നു. 'ആരോപിക്കപ്പെട്ട വിലയിരുത്തൽ പൂർണ്ണമായും തെറ്റാണ്. അത് അതീവ രഹസ്യമായി കണക്കാക്കിയിരിക്കുന്ന രേഖയാണ്. പക്ഷേ അത് സിഎൻഎന്നിന് ചോർന്നു. ഇപ്പോൾ ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയ്ക്കും' എന്നായിരുന്നു വൈറ്റ്ഹൗസിൻ്റെ പ്രതികരണം. ആരോപിക്കപ്പെടുന്ന വിലയിരുത്തൽ ചോർത്തിയത് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണെന്നും വൈറ്റ്ഹൗസ് കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Iran admits nuclear sites suffered significant damage in US attack