യുദ്ധം അവസാനിച്ചെന്നും വെടിനിർത്തൽ നിലവിൽ വന്നെന്നും ട്രംപ്; സ്ഥിരീകരിക്കാതെ ഇറാനും ഇസ്രയേലും

ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

'എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇറാനും ഇസ്രയേലും സമ്പൂർണ വെടിനിർത്തൽ അംഗീകരിച്ചിരുക്കുകയാണ്. ഇരു രാജ്യങ്ങളും ഇപ്പോൾ നടത്തിവരുന്ന ദൗത്യങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ ഈ യുദ്ധം അവസാനിക്കും. ഇറാൻ ആകും ആദ്യം വെടിനിർത്തൽ നിലവിൽ വരുത്തുക. ഇരുപത്തിനാല് മണിക്കൂറുകൾക്ക് പിന്നാലെ ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിക്കും. ഇതോടെ 12 ദിവസത്തെ യുദ്ധം അവസാനിക്കുകയാണ്. ലോകം ഈ തീരുമാനത്തെ സല്യൂട്ട് ചെയ്യും.

എല്ലാം ശരിയായി നടക്കുമെന്ന വിശ്വാസം നിലനിൽക്കെത്തന്നെ, ഇരു രാജ്യങ്ങളെയും ഞാൻ അഭിനന്ദിക്കുകയാണ്. ഇറാനും ഇസ്രയേലും അപാരമായ ധൈര്യം, നിശ്ചയദാർഢ്യം, ബുദ്ധി എന്നിവ പ്രകടിപ്പിച്ചു. ഒരുപാട് കാലം നീണ്ടുനിൽക്കേണ്ട, പശ്ചിമേഷ്യയെ ആകെ വിഴുങ്ങേണ്ട യുദ്ധമായിരുന്നു ഇത്. എന്നാൽ അതുണ്ടായില്ല…'; ട്രംപ് കുറിച്ചു.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് വെടിനിർത്തല്‍ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അടച്ച ഖത്തര്‍ വ്യോമപാത തുറന്നു. ഖ

ത്തറിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് അല്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. ഖത്തറിന്റെ പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണ് നടന്നതെന്ന് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ആക്രമണത്തില്‍ ആളപായമോ പരിക്കോ ഇല്ല. ഇറാന്‍ നടത്തിയത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതിനായി അടിയന്തരമായി ചര്‍ച്ചകളിലേയ്ക്ക് കടക്കണമെന്നും മജീദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ മിസൈല്‍ ആക്രമണം തടഞ്ഞുവെന്നും ഖത്തര്‍ അവകാശപ്പെട്ടു. വിവരങ്ങള്‍ പ്രതിരോധസേന ഉടന്‍ പുറത്തുവിടുമെന്നും മജീദ് അല്‍ അന്‍സാരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഖത്തര്‍ സഹോദര തുല്യമായ രാജ്യമാണ്. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഇറാന്‍ പറഞ്ഞിരുന്നു.

Content Highlights: Trump announces ceasefire between iran and israel, but no confirmation

To advertise here,contact us