തെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല.
ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തലുണ്ടാകുമെന്നായിരുന്നു നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇസ്രയേലിലെ ബീർഷെബയിൽ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
Content Highlights: Iranian T V reports ceasefire begun in Iran Israel conflict