വാഷിംഗ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് തങ്ങളുടെ ആക്രമണത്തിൽ അതിമാരകമായ നാശനഷ്ടമാണ് ഉണ്ടായതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാറ്റലൈറ്റ് ചിത്രങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും 'നശിപ്പിച്ചു' എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത് എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ' സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പ്രകാരം ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അതിമാരകമായ നാശനഷ്ടമാണ് ഉണ്ടായത്. നശിപ്പിച്ചുകളഞ്ഞു എന്നതായിരിക്കും ഇതിനെ വിശേഷിപ്പിക്കാനുള്ള ശരിക്കുമുള്ള പദം. മുകളിലെ വെളുത്ത വിന്യാസം യഥാർത്ഥത്തിൽ ആഴത്തിലുണ്ട്. അവിടം പുകയുമുണ്ട്. തറനിരപ്പിന് ഒരുപാട് താഴെയായിട്ടാണ് യഥാർത്ഥ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ബുൾസയ് !!!'; ട്രംപ് കുറിച്ചു.
യുഎസ് ആക്രമിച്ച ശേഷമുള്ള ഇറാനിലെ ഫൊർദോ ആണവകേന്ദ്രത്തിന്റേത് എന്ന തരത്തിലുള്ള സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ ഉപരിതലത്തിലെ പാറകളിൽ വലിയ നിറവ്യത്യാസം കാണാം. ഭൂഗർഭ ആണവകേന്ദ്രമാണ് ഫൊർദോ. അതിനാൽ കേന്ദ്രത്തിലെ നാശനഷ്ടം എത്രയെന്നത് ഇനിയും വ്യക്തമല്ല. ഇതിനിടെയാണ് ട്രംപ് ഗുരുതരമായ നാശനഷ്ടം ഉണ്ടായി എന്ന് അവകാശപ്പെടുന്നത്.
ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. ഫൊർദോ സ്ഥിതി ചെയ്യുന്ന ക്വാം എന്ന പ്രദേശത്തെ ജനപ്രതിനിധിയായ മനൻ റൈസിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഭൂഗർഭ ആണവ സൈറ്റിലെ ആക്രമണം നടന്നത് ഉപരിതലത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫോർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പറയുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കേടുപാടുകൾ സംഭവിച്ചത് ഉപരിതലത്തിലാണ്. അത് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മനൻ റൈസി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ ഇറാന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നല്‍കിയ പേര്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക നേരത്തെ തന്നെ അറിയിച്ചിരുന്നു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തുകയായിരുന്നു. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ബി 2വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടു.
Content Highlights: Trump says huge loss at fordow nuclear site at US attack