തെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലിനുള്ള ശിക്ഷ തുടരുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പുറത്തിറക്കുന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. 'സയണിസ്റ്റ് ശത്രു വലിയ തെറ്റ് ചെയ്തു. വലിയ കുറ്റം ചെയ്തു. അത് ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപ്പെടുകയാണ്', ഖമേനി പറഞ്ഞു.
#همین_حالا مجازات ادامه دارددشمن صهیونی یک اشتباه بزرگی کرده، یک جنایت بزرگی را مرتکب شده؛ باید مجازات بشود و دارد مجازات میشود؛ همین حالا دارد مجازات میشود.#الله_اکبر pic.twitter.com/wH6Wk9nNhJ
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ കടുത്ത ആക്രമണങ്ങളാണ് ഇറാനിലും ഇസ്രയേലിലും നടക്കുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി തെഹ്‌റാനില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങളാണ് കേള്‍ക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തെഹ്‌റാന്റെ തെക്ക് കിഴക്കെ പാര്‍ച്ചിനില്‍ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ട്. തെഹ്‌റാന്‍, കെര്‍മന്‍ഷാ, ഹമേദന്‍ എന്നിവിടങ്ങളില്‍ 20 ഫൈറ്റര്‍ ജെറ്റുകള്‍ ഇസ്രയേല്‍ അയച്ചിട്ടുണ്ട്.
മധ്യ ഇറാനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ആംബുലന്‍സ് ആക്രമിക്കപ്പെട്ടെന്നും മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവേയാണ് ആംബുലന്‍സ് ആക്രമിക്കപ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും രോഗിയുടെ കൂട്ടിരിപ്പുകാരനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് മധ്യ ഇസ്ഫഹാന്‍ പ്രവിശ്യയിലെ നജാഫബദ് കൗണ്ടിയിലെ ഗവര്‍ണര്‍ ഹമിദ്രെസ മുഹമ്മദി ഫെഷറാകി അറിയിച്ചു.
ഇറാൻ 21-ാംഘട്ട ബാലിസിറ്റിക് മിസൈൽ ആക്രമണം ഇസ്രയേലിൽ നടത്തി. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളില്‍ 80 പേരെങ്കിലും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. മധ്യ ഇറാനിലൂടെ വന്ന ഇസ്രേയലിന്റെ ഹെര്‍മ്‌സ് 900 ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു. ഇറാനില്‍ നിന്നുള്ള മിസൈൽ ആക്രമണത്തെ തുടർന്ന് രാത്രി മുഴുവന്‍ സൈറണ്‍ മുഴക്കിയിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചിട്ടുണ്ട്. ടെല്‍ അവീവിലും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണത്തില്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം ഇറാനില്‍ നിന്നുള്ള ആക്രമണം അവസാനിച്ചെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Ayatollah Khamenei first reaction after US attack in Iran