ടെൽ അവീവ്: ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ശക്തിയിലൂടെ മാത്രമെ സമാധാനം സൃഷടിക്കാൻ കഴിയൂ. അമേരിക്കയും പ്രസിഡന്റ് ട്രംപും വളരെ ശക്തിയോടെ തന്നെ പ്രവർത്തിച്ചുവെന്ന കുറിപ്പോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും.ഓപ്പറേഷൻ റൈസിംഗ് ലയണിലൂടെ ഇസ്രയേലും അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്തത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ നടപടി സമാനതകളില്ലാത്തതാണ്. ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അമേരിക്ക ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയാണ് അമേരിക്ക എതിർത്തിരിക്കുന്നത്. അവരുടെ അപകടകരമായ ആയുധങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. മിഡിൽ ഈസ്റ്റിനെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
President Trump and I often say: ‘Peace through strength.’First comes strength, then comes peace.And tonight, @realDonaldTrump and the United States acted with a lot of strength. pic.twitter.com/7lTWCZkgw7
'ശക്തിയിലൂടെ മാത്രമേ സമാധാനം സൃഷ്ടിക്കാൻ കഴിയുവെന്ന് പ്രസിഡൻ്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്. ആദ്യം ശക്തി വരുന്നു, പിന്നീട് സമാധാനം വരുന്നു. ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാനും ഇസ്രയേൽ ജനതയും നിങ്ങൾക്ക് നന്ദി പറയുകയാണ്. നമ്മുടെ അചഞ്ചലമായ സഖ്യത്തെയും വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ' എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേ സമയം, ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗർഭ ആണവ കേന്ദ്രമായ ഫൊർദോ തകർത്തെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നൽകി. 'ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ'ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്നലെയാണ് ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക പങ്കുചേരുന്നത്. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Thanking Trump, Netanyahu says US strike on Iran nuke sites ‘will change history’