ഇസ്രയേൽ ആക്രമണം; സഹായം കാത്ത് നിന്നവർ അടക്കം ഗാസയിൽ വെള്ളിയാഴ്ച മാത്രം കൊല്ലപ്പെട്ടത് 82 പേർ

ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്ത് വന്നിട്ടുണ്ട്

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ 'ദെയ്ർ എൽ-ബലാഹി'ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മധ്യ ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിൽക്കുമ്പോൾ കൊല്ലപ്പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്. ഗാസ സിറ്റിയിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ കൊല്ലപ്പെട്ട 22 പേരിൽ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോർട്ട്.

ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ സഹായ വിതരണം ആരംഭിച്ച മെയ് 27ന് ശേഷം സഹായം കാത്ത് നിന്ന നൂറ് കണക്കിന് ആളുകൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിലെ സർ‌ക്കാർ മാധ്യമ ഓഫീസിൻ്റെ കണക്ക് പ്രകാരം സഹായം കാത്ത് നിന്ന 409 ആളുകളാണ് ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 3203 ആളുകൾക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.

ഇതിനിടെ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രംഗത്ത് വന്നിട്ടുണ്ട്. ജിഎച്ച്എഫിൻ്റെ വിതരണം സാഹചര്യം വഷളാക്കുന്നുവെന്നാണ് യുനിസെഫിന്റെ വിമർശനം. ഭക്ഷണം വാങ്ങാൻ സ്ത്രീകളും കുട്ടികളും തിരക്ക് കൂട്ടുന്നത് അപകടം വരുത്തിവെയ്ക്കുന്നുവെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധമേഖലകൾ ഏതെന്നത് സംബന്ധിച്ച് പൊതുജന അവബോധമില്ലാത്തത് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. സഹായ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തുറക്കുമ്പോൾ പങ്കുവെയ്ക്കപ്പെടുന്ന വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കുമ്പോഴേയ്ക്കും ഈ കേന്ദ്രങ്ങൾ അടച്ചിട്ടുണ്ടാകും. ഗാസയിലെ ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുമ്പോഴായിരിക്കും വിവരം പങ്കുവെയ്ക്കുക. അതിനാൽ തന്നെ ആളുകൾക്ക് വിവരം യഥാസമയം ലഭിക്കാതെ വരുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ വ്യക്തമാക്കി. 

ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ തുടർന്ന് ഗാസയിൽ പട്ടിണിയും ദുരിതവും അതി കഠിനമാണെന്നും ഗാസയിലെ മനുഷ്യനിർമ്മിത ക്ഷാമത്തെക്കുറിച്ച് യുനിസെഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗാസയിലെ കുടിവെള്ള സംവിധാനം താറുമാറായതായും യുനിസെഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടികൾ ദാഹിച്ച് മരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുനിസെഫ് വക്താവ്. നിലവിൽ ഗാസയിൽ 40 ശതമാനം കുടിവെള്ള ഉദ്പാദനത്തിനുള്ള സൗകര്യങ്ങൾ മാത്രമേ അവശേഷിക്കുന്നുവെന്നും യുനിസെഫ് വക്താവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Content Highlights: Dozens of aid seekers among 82 people killed in Israeli attacks on Gaza

To advertise here,contact us