ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ട് . 2026ലെ നൊബേൽ പ്രൈസിനായാണ് ട്രംപിനെ നാമനിർദേശം ചെയ്തിരിക്കുന്നതെന്നാണ് പാക് മാധ്യമമായ 'ഡോൺ' റിപ്പോർട്ട് ചെയ്യുന്നു. 'മികച്ച നേതൃപാടവവും നയതന്ത്ര ഇടപെടലും' മൂലം രണ്ട് ആണവ രാജ്യങ്ങൾ തമ്മിലുളള സംഘർഷങ്ങൾ ഇല്ലാതെയാക്കാൻ ട്രംപിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിർദേശം
ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് കാരണമായ കൃത്യമായ ഇടപെടലെന്നാണ് പാകിസ്താൻ വിശേഷിപ്പിച്ചത്. മേഖലയെയാകെ ബാധിക്കുന്ന ഒരു യുദ്ധമായി സംഘർഷം മാറാതിരിക്കാൻ ട്രംപിന്റെ ഇടപെടൽ നിർണായകമായി എന്നും പാകിസ്താൻ അവകാശപ്പെടുന്നു. നയതന്ത്രപരമായ കാഴ്ചപ്പാടോടെയും മികച്ച നേതൃപാടവത്തോടെയും നിർണായക സമയത്ത് ട്രംപ് ഇടപെട്ടുവെന്നും പാകിസ്താൻ പറയുന്നു.
നാമനിർദേശം ചെയ്തുള്ള വാർത്താകുറിപ്പിൽ ഇന്ത്യയെയും പാകിസ്താൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇന്ത്യ നടത്തിയത് പ്രകോപനമാണ്. പാകിസ്താന്റെ പരമാധികാരത്തിനെതിരെയും സാധാരണക്കാർക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. തങ്ങൾ ഓപ്പറേഷൻ ബുന്യൻ ഉൻ മറൂസിലൂടെ തിരിച്ചടിച്ചു എന്നും പാകിസ്താൻ പറയുന്നു.
ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ പാക് സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ട്രംപുമായി ഫോണിൽ സംസാരിക്കവെയാണ് 'യുഎസ് മധ്യസ്ഥം' ഇന്ത്യൻ പ്രധാനമന്ത്രി തന്നെ തള്ളിയത്. പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ട്രംപിനെ അറിയിക്കുകയും ചെയ്തിരുന്നു. തങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിന് നിർബന്ധിതരാകുകയായിരുന്നുവെന്നും പാക് ഉപ പ്രധാനമന്ത്രി ഇഷഖ് ധറും തുറന്നുപറഞ്ഞിരുന്നു.
നരേന്ദ്ര മോദി-ട്രംപ് ഫോൺ സംഭാഷണം നടന്ന് മണിക്കൂറുകൾക്കകം പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്ന് നൽകിയിരുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെയുണ്ടായ ഈ കൂടിക്കാഴ്ചയിൽ ഇന്ത്യ പാക് സംഘർഷവും ചർച്ചയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് താൻ തന്നെയാണ് സംഘർഷം നിർത്തിച്ചത് എന്ന് വീണ്ടും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് പാകിസ്താന്റെ നൊബേൽ നാമനിർദേശം.
Content Highlights: