ഇസ്രയേലിൽ കനത്ത നാശനഷ്ടം വരുത്തി ഇറാൻ്റെ മിസൈലാക്രമണം; മൈക്രോസോഫ്റ്റ് ഓഫീസിനും കേടുപാടുകൾ

ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

ടെല്‍ അവീവ്: ഇസ്രയേലില്‍ കനത്ത നാശനഷ്ടം വരുത്തി ഇറാൻ്റെ മിസൈല്‍ ആക്രമണം. ഇസ്രയേലിലെ ബീര്‍ഷേബയിലാണ് നാശനഷ്ടമുണ്ടായത്. ഗാവ് യാം നെഗെവ് അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് പാര്‍ക്കിലെ മൈക്രോസോഫ്റ്റ് ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു. ഡാറ്റാ സയന്‍സിലും റോബോട്ടിക്‌സ് പ്രവര്‍ത്തനങ്ങളിലും നിരവധി ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥലമാണ് ഗാവ് യാം നെഗെവ് അഡ്വാന്‍സ്ഡ് ടെക് പാര്‍ക്ക്.

ഇസ്രയേലി സൈന്യത്തിന്റെ സി4ഐ ബ്രാഞ്ച് ക്യാമ്പസിനോട് ചേര്‍ന്നാണ് ടെക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേടുപാടുകളുണ്ടായതിനാല്‍ ഇസ്രയേലിലെ മധ്യ റെയില്‍വേ സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൊറോക ആശുപത്രി ആക്രമിച്ചപ്പോള്‍ തന്നെ ടെക്‌നോളജി പാര്‍ക്കില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ഇറാനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇറാന്റെ മിസൈല്‍ ലോഞ്ചുകള്‍ ഇസ്രയേലും തകര്‍ത്തു. ഇറാന്റെ മിസൈല്‍ വിക്ഷേപണ പ്ലാറ്റ്‌ഫോമില്‍ ബോംബാക്രമണം നടത്തിയെന്നും കമാന്‍ഡറെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. മിസൈലാക്രമണം നടത്താനിരുന്ന കമാന്‍ഡറെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്.

ഇസ്രയേല്‍ ആക്രമണത്തില്‍ മുന്‍ സൈനിക മേധാവി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റവല്യൂഷണറി ഗാര്‍ഡിന്റെ പുതിയ ഇന്റലിജന്‍സ് മേധാവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. ബ്രിഗേഡിയര്‍ ജനറല്‍ മജീദ് ഖദാമിയെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) കമാന്‍ഡറായ മേജര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ ആണ് പുതിയ സൈനികരുടെ നിയമനം പ്രഖ്യാപിച്ചത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: Iran attack Israel microsoft office get damaged

To advertise here,contact us