ഹിസ്ബുള്ള കമാൻഡറെ ഇസ്രയേൽ കൊലപ്പെടുത്തി; റിപ്പോർട്ട്

ഇസ്രയേലിലെ ആശുപത്രി തകര്‍ത്ത് ഇറാന്‍, ഇറാനിലെ ആണവകേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഹിസ്ബുള്ള കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ലിറ്റാനി മേഖലയിലെ പീരങ്കി കമാന്‍ഡര്‍ യാസ്സിന്‍ അബ്ദെല്‍ മൊനെയ്ം എസ്സെഡിനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലിന്റെ സൈനിക വക്താവ് അവിചായച് അഡാറീയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്സെഡിന്‍ ഇസ്രയേലിന് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹിസ്ബുള്ളയുടെ പീരങ്കി സേനയെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും അഡാറീ ആരോപിക്കുന്നു. എന്നാല്‍ കമാൻഡറെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിൻ്റെ അവകാശവാദത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ബെഹ്ര്‍ ഷെവയിലെ സൊറോക് ആശുപത്രി തകര്‍ന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവിലും റാമത് ഗനിലും മിസൈലാക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ആണവകേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ മാറണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ വിഷയത്തില്‍ ഇനിയൊരു സൈനിക ഇടപെടല്‍ കൂടി ആവശ്യമില്ലെന്ന് ഐക്യരാഷ്ട്ര സമിതി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായാല്‍ അവ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും എത്രയും വേഗം മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. തര്‍ക്കത്തെ ഇനിയും അന്താരാഷ്ട്രവത്കരിക്കരുതെന്നും സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഗുട്ടറസിന്റെ നിര്‍ദേശം.

Content Highlights: Israel killed Hezbollah commander

To advertise here,contact us