വാഷിംങ്ടൺ: എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം.
എത്രയും പെട്ടെന്ന് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. 'അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.
ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിനെപ്പോലുള്ള ഒരാളെ വായടപ്പിക്കാൻ വാഷിംഗ്ടണിൽ നിന്നുള്ള ഒരു ഫോൺ കോൾ മതിയെന്ന് അദ്ദേഹം എക്സിൽ കുറിക്കുകയും ചെയ്തിരുന്നു. ബെഞ്ചമിൻ നെതന്യാഹു ഒരു യുദ്ധ കുറ്റവാളിയാണ്. സ്വന്തം യുദ്ധങ്ങൾക്കായി തുടർച്ചയായുള്ള യുഎസ് പ്രസിഡന്റുമാരെ മൂന്ന് പതിറ്റാണ്ടുകളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വഞ്ചകൻ കൂടിയാണ് അദ്ദേഹം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുകയാണ് നെതന്യാഹുവിന്റെ ക്രിമിനൽ ആക്രമണത്തിന്റെ ഉദ്ദേശ്യമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു.
അതേ സമയം, ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നവെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. തങ്ങളുടെ ആണവ പദ്ധതിക്ക് ട്രംപ് ഒരു ഭീഷണിയാകുമെന്ന് ഇറാൻ ഭയന്നിരുന്നതായും നെതന്യാഹു പറഞ്ഞിരുന്നു. ഫോക്സ് സ്യൂസിനോടിനോട് പ്രതികരിക്കവെയായിരുന്നു ഇസ്രയേലി പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.
ഇറാന്റെ മുഖ്യ ശത്രുവാണ് ട്രംപ്. അമേരിക്കയുടെ മരണം സ്വപ്നം കാണുന്ന അവർ രണ്ട് വട്ടമാണ് അമേരിക്കയുടെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചത്. ആണവ ആയുധങ്ങൾ നിർമിക്കുന്ന, അത് നിങ്ങളുടെ നഗരങ്ങളിൽ വിക്ഷേപിക്കുന്ന ഇറാനെ നിങ്ങൾക്ക് ആവശ്യമുണ്ടോ. ആയത്തുള്ള ഖമേനി തന്ത്രശാലിയായ നേതാവാണ്. മറ്റുള്ളവരെ പോലെ വിലപേശാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. യുറേനിയം സമ്പുഷ്ടമാക്കാനുള്ള വഴികളാണ് ഇറാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. ബില്യൺ കണക്കിന് ഡോളറുകൾ ചെലവഴിച്ച് കൊണ്ട് ബോംബിലേക്കുള്ള പാത നിർമ്മിക്കുകയാണ് അവർ. ഖാസിം സുലൈമാനിയെ കൊന്നത് ഖമേനിയാണ്. ഇറാന് ഒരു ആണവായുധവും കൈവശം വെയ്ക്കാൻ കഴിയില്ല. യുറേനിയം സമ്പുഷ്ടമാക്കാനും കഴിയില്ല. ഇറാനെ സംബന്ധിച്ച് ട്രംപ് ശക്തനായൊരു നേതാവായിരുന്നു. അതിനാൽ അവരുടെ മുഖ്യ ശത്രുവും അദ്ദേഹം തന്നെയാണെന്നാണ് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്.
ആണവായുധങ്ങൾ ആയുധമാക്കാനുള്ള ഇറാൻ്റെ ആഗ്രഹത്തെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ കഴിവിനെയും നെതന്യാഹു പ്രശംസിക്കുകയും ചെയ്തിരുന്നു. ആ കാര്യത്തിൽ ട്രംപിൻ്റെ "ജൂനിയർ പങ്കാളി" എന്ന് സ്വയം വിശേഷിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞിരുന്നു.
ഇന്നലെ ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയതോടെ വീണ്ടും സംഘർഷ സാധ്യതയുണ്ടായി. അവതാരക വാർത്ത വായിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്ത അവതാരകയായ സഹാർ ഇമാമി വാർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ നിമിഷങ്ങൾകകം ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. പടിഞ്ഞാറൻ ഇറാനിലെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചിരുന്നു. ഇസ്രയേലിന് നേരെ വരുന്ന മിസൈൽ ആക്രമണം തടയുന്നതിനായി ഇറാൻ്റെ മിസൈൽ ലോഞ്ചറുകളെ വേട്ടയാടുമെന്ന് ഐഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. ഇറാൻ്റെ ആകെയുള്ള മിസൈൽ ലോഞ്ചറുകളുടെ മൂന്നിലൊന്നെന്നും തകർത്തതായി നേരത്തെ ഐഡിഎഫ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇറാൻ്റെ തലസ്ഥാനത്ത് ഇസ്രയേൽ ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. തെഹ്റാൻ വിട്ടുപോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്കും മിസൈൽ സംഭരണ കേന്ദ്രങ്ങൾക്കും നേരെ ശക്തമായ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാൻ പോലും മടിക്കില്ലെന്ന സൂചനയും ഇസ്രയേൽ പ്രധാനമന്ത്രി നൽകിയിരുന്നു.
'ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു' എന്ന ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നു. ടെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിലെ ഔദ്യോഗിക മാധ്യമങ്ങളെ ആക്രമിക്കുമെന്നും ഉടൻ ഒഴിഞ്ഞ് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇസ്രയേലിനെതിരായി ഇറാൻ ആക്രമണങ്ങൾ നടത്തുന്നത് സ്വയം പ്രതിരോധത്തിനാണെന്നാണ് ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ അംബാസഡർ അമീർ സയീദ് ഇറവാനി വ്യക്തമാക്കിയത്. യുഎൻ സുരക്ഷാ കൗൺസിലിനോടായിരുന്നു ഇറവാനിയുടെ പ്രതികരണം. സൈനിക ലക്ഷ്യങ്ങളെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളെയും മാത്രം ലക്ഷ്യം വച്ചുള്ള ആനുപാതിക പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ അംബാസഡർ അമീർ സയീദ് ഇറവാനി യുഎൻ സുരക്ഷാ കൗൺസിലിനോട് വ്യക്തമാക്കി.
Content Highlights: US President Donald Trump Warned Everyone to Leave Tehran