നെതന്യാഹു യുദ്ധ കുറ്റവാളി; ഇതുപോലൊരാളെ വായടപ്പിക്കാൻ വാഷിംഗ്ടണിൽ നിന്നൊരു ഫോൺ കോൾ മതി:ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

തെഹ്റാൻ: ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. നെതന്യാഹുവിനെപ്പോലുള്ള ഒരാളെ വായടപ്പിക്കാൻ വാഷിംഗ്ടണിൽ നിന്നുള്ള ഒരു ഫോൺ കോൾ മതിയെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ബെഞ്ചമിൻ നെതന്യാഹു ഒരു യുദ്ധ കുറ്റവാളിയാണ്. സ്വന്തം യുദ്ധങ്ങൾക്കായി തുടർച്ചയായുള്ള യുഎസ് പ്രസിഡന്റുമാരെ മൂന്ന് പതിറ്റാണ്ടുകളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വഞ്ചകൻ കൂടിയാണ് അദ്ദേഹം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുകയാണ് നെതന്യാഹുവിന്റെ ക്രിമിനൽ ആക്രമണത്തിന്റെ ഉദ്ദേശ്യമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആരോപിച്ചു.

'ടെൽ അവീവിലെ ഷെൽട്ടറുകളിൽ ഒളിച്ചിരിക്കുന്ന യുദ്ധക്കുറ്റവാളികൾ അവരുടെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് നമ്മുടെ ശക്തമായ സായുധ സേന ലോകത്തിന് വ്യക്തമാക്കി കൊടുക്കുകയാണ്. നമ്മുടെ ജനങ്ങൾക്ക് നേരെ അവർ ഇനി വെടിയുതിർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ അവർക്കെതിരെ തുടരും. ഇസ്രായേൽ ആക്രമണം നിർത്തണം. നമുക്കെതിരെയുള്ള സൈനിക ആക്രമണം പൂർണ്ണമായും അവസാനിപ്പിക്കുന്നില്ലെങ്കിൽ, ഞങ്ങളുടെ പ്രതികരണങ്ങൾ തുടരും. നെതന്യാഹുവിനെപ്പോലുള്ള ഒരാളെ വായടയ്ക്കാൻ വാഷിംഗ്ടണിൽ നിന്ന് ഒരു ഫോൺ കോൾ മതി. അത് നയതന്ത്രത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയേക്കാം', അദ്ദേഹം എക്സിൽ കുറിച്ചു.

Benjamin Netanyahu is a wanted war criminal. He is also a con man who has duped successive U.S. Presidents into fighting his own wars for almost three decades.By all indications, the purpose of Netanyahu's criminal attack on Iran—killing hundreds of innocent civilians,… pic.twitter.com/d1p6ZmSEEg

'യുദ്ധം ആരംഭിച്ചത് ഇറാനല്ല. എന്നാൽ നമ്മുടെ ഭൂമി, നമ്മുടെ ജനത, നമ്മുടെ അന്തസ്സ്, നമ്മുടെ നേട്ടങ്ങൾ എന്നിവ സംരക്ഷിക്കാൻ നമ്മൾ അഭിമാനത്തോടെ അവസാന തുള്ളി രക്തം വരെ പോരാടും', അബ്ബാസ് അരഘ്ചി കൂട്ടിച്ചേർത്തു.

അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് കടക്കുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള സാധ്യത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളുന്നില്ല. ഇറാന്‌റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയാൽ സംഘർഷം അവസാനിക്കുമെന്നാണ് നെതന്യാഹു പറയുന്നത്. യുദ്ധത്തിന്‌റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോൾ നടത്താൻ സാധിക്കില്ല എന്നായിരുന്നു നെതന്യാഹുവിന്‌റെ പ്രതികരണം.

അന്താരാഷ്ട്ര മാധ്യമമായ എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്‌റെ പ്രതികരണം.

ഇറാനിലെ ഭീകരത അവസാനിപ്പിക്കാൻ തങ്ങൾക്ക് അമേരിക്കയുടെ പിന്തുണ ലഭിച്ചതായും നെതന്യാഹു എബിസി ന്യൂസിനോട് പറഞ്ഞു. ഇറാന്‌റെ ജനങ്ങൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അതിനാൽ ഇസ്രയേൽ പോരാടുമെന്നും മറ്റ് ലക്ഷ്യങ്ങളൊന്നും ഇപ്പോഴില്ലെന്നും നെതന്യാഹു പറഞ്ഞു. ഇറാൻ ആഗ്രഹിക്കുന്നത് നീണ്ടുനിൽക്കുന്ന ആണവയുദ്ധമാണ്. ഇസ്രയേലിന്‌റേത് തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ പോരാട്ടമാണെന്നും അമേരിക്കയും ട്രംപും നന്മയ്‌ക്കൊപ്പമാണെന്നും നെതന്യാഹു പറഞ്ഞു.

ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയതോടെയാണ് വീണ്ടും സംഘർഷസാധ്യതയുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി.

ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ നിമിഷങ്ങൾകകം ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്.

'ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു' എന്ന ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നു. ടെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിലെ ഔദ്യോഗിക മാധ്യമങ്ങളെ ആക്രമിക്കുമെന്നും ഉടൻ ഒഴിഞ്ഞ് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Iran hints at US role in ending fighting with Israel

To advertise here,contact us