അങ്കാര: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരവെ നയതന്ത്ര പ്രകിയകള്‍ പുനരാരംഭിച്ച് തുർക്കി പ്രസിഡൻ്റ് റജബ് തയ്യിപ് എർദൊഗാൻ. ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനുമായി എർദൊഗാൻ ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷയ്യ അൽ സുഡാനിയുമായും കുവൈത്ത് അമീറുമായി സംഭാഷണം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൃഷ്ടിക്കുന്ന അക്രമണം മേഖലയെ ഭീഷണിപ്പെടുത്തുന്നുവെന്നും എർദൊഗാൻ പറഞ്ഞു. സംഘർഷത്തിൽ നിന്ന് ഇറാഖ് വിട്ടു നിൽക്കണം. സംഘർഷം തുടരുന്ന സാഹചര്യത്തിൽ തീവ്രവാദ ഗ്രൂപ്പുകൾക്കും തീവ്ര ഘടകങ്ങൾക്കുമെതിരെ എർദൊഗാൻ ജാഗ്രത ആവശ്യപ്പെടുകയും ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ തർക്കത്തിന് ചർച്ച മാത്രമാണ് പരിഹാരം. എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണം. എന്ത് വില കൊടുത്തും ആക്രമണം തടയണമെന്നും റജബ് തയ്യിപ് എർദൊഗാൻ ആവശ്യപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഇസ്രയേൽ സൈന്യം 55,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് തുർക്കി പ്രസിഡൻ്റ് കുറ്റപ്പെടുത്തി.
ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ അപലപിച്ച് തുർക്കി ഇന്നലെയും രംഗത്തെത്തിയിരുന്നു. ഇസ്രയേലിന്റെ ആക്രമണം ലജ്ജാകരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണെന്നും എർദൊഗാൻ പ്രതികരിച്ചിരുന്നു. പ്രാദേശികവും ആഗോളവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇസ്രയേലിന്റേത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും നിയമവിരുദ്ധവും വിനാശകരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇസ്രയേൽ നടപടികൾ മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ദുരന്തത്തിലേക്ക് തള്ളിവിടും. സംഘർഷ മേഖലയിൽ രക്തച്ചൊരിച്ചിലോ നാശമോ കാണാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്നും എർദൊഗാൻ വ്യക്തമാക്കിയിരുന്നു.
ഇസ്രയേൽ ഒരു പ്രദേശത്തെ മുഴുവൻ തീയിലേക്ക് വലിച്ചിഴയ്ക്കാൻ ലക്ഷ്യമിടുകയാണെന്ന് ഇറാൻ പ്രധാനമന്ത്രി മസൂദ് പെസഷ്കിയാനുമായി നടത്തിയ ആശയവിനിമയത്തിൽ തുർക്കി പ്രസിഡന്റ് പറഞ്ഞിരുന്നു. ആക്രമണത്തിലൂടെ ആണവ ചർച്ചകൾ അട്ടിമറിക്കാനും ഇസ്രയേൽ ഗവൺമെന്റ് ശ്രമിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിൻ്റെ കൊള്ള അവസാനിപ്പിക്കണമെന്ന് തുർക്കി പ്രസിഡൻ്റ് എക്സിൽ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിലൂടെ ഗാസയിലെ വംശഹത്യയിൽ നിന്ന് ലോകത്തിൻ്റെ ശ്രദ്ധ തിരിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇസ്രയേലിന് കഠിനമായ ശിക്ഷ നൽകാൻ ഇറാൻ പ്രതിജ്ഞ എടുത്തു. ഇസ്രയേലിന്റെ ആക്രമണം നിർത്തുന്നതിനായി യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെടുന്നതായും തുർക്കി അറിയിച്ചു.
ആണവ തർക്കത്തിനുള്ള ഏക പരിഹാരം നയതന്ത്ര നടപടികളാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കി അറിയിച്ചതായും റജബ് തയ്യിപ് എർദൊഗാൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താനയിൽ പറഞ്ഞിരുന്നു. തർക്കം പരിഹരിക്കുന്നതിനായി ആണവ ചർച്ചകൾ തുടരണമെന്ന യുഎസ് തീരുമാനത്തെ തുർക്കി പിന്തുണച്ചിരുന്നതായി അറിയിച്ചു. അനിയന്ത്രിതമാകുന്ന പിരിമുറുക്കം തടയാൻ കഴിയുന്നതെല്ലാം ചെയ്യുന്നതിനുള്ള സന്നദ്ധതയും പ്രസ്താവനയിലൂടെ തുർക്കി പങ്കുവെച്ചു. ട്രംപുമായി തുർക്കി പ്രസിഡൻ്റ് ടെലിഫോണിൽ സംസാരിച്ചതായും ഇസ്രയേൽ-ഇറാൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തതായും തുർക്കിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. താമസിക്കാതെ ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കണമെന്ന് നേരത്തെ ട്രംപും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മസ്കറ്റിൽ വെച്ച് നടത്താനിരുന്ന ഇറാൻ-അമേരിക്ക ചർച്ച മാറ്റി വെച്ചിരുന്നു.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും തയ്യിപ് എർദൊഗാൻ സംസാരിച്ചിരുന്നു. മറ്റൊരു പ്രതിസന്ധി കൂടി സഹിക്കാനോ നേരിടാനോ നമ്മുടെ പ്രദേശത്തിന് കഴിയില്ലെന്നും വിനാശകരമായ ഒരു യുദ്ധം മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കും ക്രമരഹിതമായ കുടിയേറ്റത്തിന് കാരണമാകുമെന്നുമുള്ള ആശങ്കയും ഇരു നേതാക്കളും സംസാരിച്ചു. 'ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് സിറിയക്കാർ ഇപ്പോൾ തുർക്കിയിലുണ്ട്. സ്വേച്ഛാധിപത്യ ഭരണത്തെ തുടർന്ന് അഭയം തേടി ഇറാനികളും തുർക്കിയിൽ എത്തിയിട്ടുണ്ട്. ഈ കുടിയേറ്റം തുർക്കിയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പലസ്തീനിലെ അധിനിവേശത്തിനും വംശഹത്യയ്ക്കും നേരെ അന്താരാഷ്ട്ര സമൂഹം കാണാതെ പോകുനിന്നു. ഇതിലൂടെ ഇസ്രയേൽ നിയമ ലംഘനത്തിലേക്കും ആക്രമണത്തിലേക്കും കടന്നിരിക്കുന്നു'വെന്ന് സൗദി അറേബ്യൻ കിരീടാവകാശിയോട് ത്വയ്യിബ് എർദോഗൻ സംസാരിച്ചതായി പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എന്നിവരുമായും എർദൊഗാൻ സംസാരിച്ചുവെന്നും പ്രസ്താവന പറയുന്നുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫായും എർദോഗൻ സംസാരിച്ചതായി തുർക്കയുടെ പ്രസിഡൻ്റ് ഓഫീസ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
അതേ സമയം, ഇസ്രയേൽ തലസ്ഥാനമായ ടെല്‍ അവീവിൽ ഇറാൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടെൽ അവീവിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം നടന്നിയിരുന്നു. എംബസി ബ്രാഞ്ചിന് സമീപത്ത് പതിച്ച മിസൈലുകളുടെ ആഘാതത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Content Highlights: Recep Tayyip Erdoğan discusses Israel-Iran conflict with Iraqi, Kuwaiti leaders