അവതാരക വാർത്ത വായിക്കുന്നതിനിടെ ഇറാൻ്റെ ഔദ്യോഗിക ചാനലിനുനേരെ ഇസ്രയേൽ ആക്രമണം; ദൃശ്യങ്ങൾ

ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെയായിരിന്നു ഇസ്രയേലിന്റെ ആക്രമണം

icon
dot image

തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടായതിന്റെയും പൊടിപടലങ്ങൾ രൂപപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാ‍ർത്ത അവതാരകയായ സഹാർ ഇമാമി വാ‍ർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചതായും വിവരമുണ്ട്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

لحظه حمله به صداوسیما pic.twitter.com/25YTKgHKY6

'ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു' എന്ന ഇറാൻ സൈന്യത്തിൻ്റെ ഔദ്യോഗിക പ്രസ്താവന ഇതിന് പിന്നാലെ പുറത്ത് വന്നിട്ടുണ്ട്. ടെൽഅവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിലെ ഔദ്യോഗിക മാധ്യമങ്ങളെ ആക്രമിക്കുമെന്നും ഉടൻ ഒഴിഞ്ഞ് പോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയാതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തെഹ്റാൻ്റെ വ്യോമപരിധി പ‍ൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്റാനിലെ ജനങ്ങളോട് ന​ഗരം വിട്ടുപോകാനും ​ന​ഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.

Content Highlights: Israel bombs Iran’s state TV in latest wave of attacks on Tehran

To advertise here,contact us
To advertise here,contact us
To advertise here,contact us