'ഇറാന്‍ ആണവായുധം കൈവശം വെയ്ക്കരുത്, ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ട്'; പ്രസ്താവനയുമായി ജി 7

ജി 7 കരട് പ്രസ്താവന പ്രകാരം ഇറാനോടും ഇസ്രയേലിനോടും സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്

ടെല്‍ അവീവ്: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മൂർച്ഛിക്കവെ നിര്‍ണായക നിലപാടെടുത്ത് ജി 7 നേതാക്കള്‍. ഇറാന് ആണവായുധങ്ങള്‍ കൈവശം വെയ്ക്കാന്‍ അവകാശമില്ലെന്നും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ജി7 നേതാക്കള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ നാളെ യൂറോപ്യന്‍ യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ ഇറാനെതിരായ കരട് പ്രസതാവന അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജി 7 കരട് പ്രസ്താവന പ്രകാരം ഇറാനോടും ഇസ്രയേലിനോടും സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സൈപ്രസില്‍ നിന്ന് കാനഡയിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയില്‍ പങ്കെടുക്കും. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം, ഇസ്രയേല്‍ ഹമാസ് യുദ്ധം, റഷ്യ ഉക്രൈന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

അതേ സമയം ഇറാന്‌റെ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനിടെ ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചിട്ടുണ്ട്.

ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനിടെ തെഹ്‌റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.ഐആര്‍ഐബിയുടെ ആസ്ഥാനം നില്‍ക്കുന്ന ഇടത്ത് നിന്നും ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു എന്നായിരുന്നു ആക്രമണത്തിന് മുമ്പ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്‌സിന്റെ പ്രതികരണം. മധ്യേഷ്യ ലക്ഷ്യമിട്ട് അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സ് തെക്കന്‍ ഏഷ്യയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. മലാക്ക കടലിടുക്ക് വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്ക് യുഎസ്എസ് നിമിറ്റിസ് തിരിച്ചിട്ടുണ്ടെന്നാണ് കപ്പലുകളെ നിരീക്ഷിക്കുന്ന മറൈന്‍ ട്രാഫിക്ക് വെബ്‌സൈറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

ഇതിനിടെ ഇറാന്റെ പരമോന്നത മേധാവി ആയത്തൊള്ള ഖമേനി ബങ്കറിലേയ്ക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്ന കേന്ദ്രവും ഇസ്രയേല്‍ ലക്ഷ്യം വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനിലെ സര്‍ക്കാര്‍ കെട്ടിടങ്ങളെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഇറാനും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശത്രുക്കളെ കാത്ത് ഭീതിജനകമായ രാത്രി കാത്തിരിക്കുന്നു എന്ന് ഇറാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഇതിനിടെ ടെല്‍അവീവിലെ ജനങ്ങളോട് അവിടം വിട്ട് പോകണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെഹ്‌റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാനും നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങള്‍ ഉടന്‍ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്.

Content highlights: G7 leaders say Israel has right to self-defence, Iran can't have nukes

To advertise here,contact us