'ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് അപകടകരമായ ഫംഗസ്, കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം'

ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു(34), ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാന്‍(33) എന്നിവരാണ് പിടിയിലായത്.

വാഷിങ്ടണ്‍: അപകടരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയെന്ന് ആരോപിച്ച് ചൈനക്കാരായ രണ്ട് ഗവേഷകര്‍ അറസ്റ്റിലായതിന് പിന്നാലെ ഗുരുതരമായ ആരോപണവുമായി അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഗോര്‍ഡന്‍ ജി ചാങ് രംഗത്ത്. അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയത് യുഎസിനെതിരായ യുദ്ധത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യുഎസ് നീങ്ങണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൊവിഡിനേക്കാള്‍ മാരകമായത് സംഭവിക്കുമെന്നും ഗോര്‍ഡന്‍ ജി ചാങ് മുന്നറിയിപ്പ് നല്‍കി. 2020ല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയില്‍ നിന്ന് വിത്തുകള്‍ എത്തിയിരുന്നതായി ഗോര്‍ഡന്‍ ജി ചാങ് പറഞ്ഞു.

യുഎസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടര്‍ന്നുപിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് താന്‍ കരുതുന്നു. ഈ വര്‍ഷവും ഒരു ചൈനീസ് ഓണ്‍ലൈന്‍ റീട്ടെയിലറില്‍ നിന്ന് യുഎസിലേക്ക് വിത്തുകളെത്തി. ഇത് തടയാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ നയം തീവ്രമാണെന്ന് ആളുകള്‍ കരുതുമെന്ന് തനിക്കറിയാം. എന്നാല്‍ അവസാനം യുഎസിന് തന്നെ ഇത് തിരിച്ചടിയാകും. ഒരു പക്ഷെ കൊവിഡിനേക്കാള്‍ മാരകമായത് എന്തോ രാജ്യത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു(34), ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാന്‍(33) എന്നിവരാണ് പിടിയിലായത്. കാര്‍ഷിക വിളകള്‍ക്ക് വന്‍നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയത് എന്നാണ് എഫ്ബിഐ ആരോപിക്കുന്നത്.

ഫുസാറിയം ഗ്രാമിനിയേറം എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാനമാര്‍ഗം യുഎസിലേക്കെത്തിച്ചത്. കാര്‍ഷിക വിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷിക തീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

C

To advertise here,contact us