ന്യൂഡൽഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കാന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പാകിസ്താൻ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല എന്നതായിരുന്നു ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട്. വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയ സാഹചര്യത്തില്‍ മുന്‍ തീരുമാനങ്ങള്‍ കൂടി പുനപരിശോധിക്കണം എന്നതാണ് നിലവിലെ പാകിസ്താൻ്റെ ആവശ്യം. അതേസമയം, പാകിസ്താനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. സൈനിക തലത്തിലുള്ള ചര്‍ച്ചയല്ലാതെ മറ്റ് ചര്‍ച്ചകള്‍ക്ക് സമയമായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായിരുന്നു. വേനൽക്കാല കൃഷി നടത്താനാവാത്തതിനാൽ കർഷകരുൾപ്പടെ പ്രതിസന്ധിയിലാണ്. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉത്ഭവിക്കുന്ന നദികളിൽ നിന്നുള്ള വെള്ളവും കൂടി ഇല്ലാതായതോടെ വലയുകയാണ് ജനം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്.
പാകിസ്താൻ സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ജൂൺ 2-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2025 ജൂൺ- 2 വരെ ജലലഭ്യത 10.3 ശതമാനം കുറഞ്ഞു എന്നാണ് പുറത്ത് വന്നിരുന്ന വാർത്ത. വരും ആഴ്ചകളിൽ സ്ഥിതി കൂടുതൽ വഷളായേക്കാമെന്നാണ് വിലയിരുത്തൽ.
ചെനാബ് നദിയിലെ പ്രതിസന്ധി കണക്കിലെടുത്ത്, ജലസംഭരണികളിൽ നിന്നുള്ള വെള്ളം വിവേകപൂർവ്വം ഉപയോഗിക്കാൻ ഡാം അധികാരികളെയും ജലസേചന വിതരണ നിരീക്ഷണ ഏജൻസികളെയും നിർദേശിച്ചിട്ടുണ്ട്. ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി കടന്നുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19-നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെയ്ക്കുന്നത്. 64 വർഷം പഴക്കമുള്ള ഈ കരാർ കറാച്ചിയിൽ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ ഈ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ കശ്മീരിൻ്റെ സ്വപ്ന താഴ്വരയായ പഹൽഗാമിനെ രക്തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
Content Highlights-