സിറിയയിൽ നിന്ന് രണ്ട് മിസൈലുകൾ വിക്ഷേപിച്ചെന്ന് ഇസ്രയേൽ; പ്രത്യാക്രമണം നടത്തി ഇസ്രയേൽ സൈന്യം

മിസൈലുകൾ വിക്ഷേപിച്ചതിൽ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ-ഷറയാണ് ഉത്തരവാദിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി

ഡമാസ്കസ്: സിറിയയിൽ നിന്ന് രണ്ട് മിസൈലുകൾ വിക്ഷേപിച്ചെന്നും അത് തുറസ്സായ സ്ഥലങ്ങളിൽ പതിച്ചതായും ഇസ്രയേൽ സൈന്യം. പ്രദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് മിസൈലുകൾ വിക്ഷേപിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിസൈലുകൾ വിക്ഷേപിച്ചതിൽ സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ-ഷറയാണ് ഉത്തരവാദിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.

അതേസമയം 2024-ൽ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസിന്റെ നേത്യത്വത്തിലുള്ള മാർട്ടിർ മുഹമ്മദ് ദെയ്ഫ് ബ്രിഗേഡ്സ് എന്ന പേരിലുള്ള ഗ്രൂപ്പിന്റെ ഉത്തരവാദിത്തം നിരവധി അറബ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ മിസൈലുകൾ വിക്ഷേപിച്ചത് ആരാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി സിറിയയും ഇസ്രായേലും അടുത്തിടെ നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു. അതിനിടെയാണ് ഈ ആക്രമണം നടന്നത്. ഇസ്രയേൽ ഭാഗത്തേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ സിറിയ ഇതുവരെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലയെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പ്രദേശത്തെ ഒരു കക്ഷിക്കും സിറിയ ഭീഷണിയല്ലെന്നും അങ്ങനെ ചെയ്യില്ലെന്നും സിറിയൻ വിദേശകാര്യ മന്ത്രി ആവർത്തിച്ച് പറഞ്ഞതായി സ്റ്റേറ്റ് വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. സ്വന്തം താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനായി മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി പാർട്ടികളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇസ്രയേലിന് നേരെ രണ്ട് മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്ന് തെക്കൻ സിറിയയിൽ പീരങ്കി ആക്രമണം നടത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു.ദക്ഷിണ സിറിയയിലെ ധരായിൽ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും സിറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളുടെ അതിർത്തിക്കടുത്തുള്ള ദാര പ്രവിശ്യയുടെ പടിഞ്ഞാറുള്ള വാദി യർമൂക്ക് പ്രദേശത്തും ഇസ്രയേലി മോർട്ടാറുകൾ ആക്രമണം നടത്തിയതായും പ്രദേശവാസികൾ പറഞ്ഞു.

സമീപ ആഴ്ചകളിൽ ഈ പ്രദേശത്ത് സംഘർഷങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. സമീപ ഗ്രാമങ്ങളിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറ്റം നടത്തിയതായും റിപ്പോർട്ടുണ്ട്. അവിടുത്തെ താമസക്കാരെ അവരുടെ വിളകൾ ക്യഷി ചെയുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രാജ്യത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ പലതും നശിപ്പിക്കപ്പെട്ടുവെന്നും സിറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സിറിയയിൽ നിന്നുള്ള മിസൈലുകൾ തകർത്തതായി റിപ്പോർട്ട് ചെയ്ത അതേ സമയത്ത് തന്നെ യെമനിൽ നിന്നുള്ള ഒരു മിസൈൽ തങ്ങൾ തടഞ്ഞതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ഇസ്രായേലിന്റെ ജാഫയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതായി ഇറാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യെമനിലെ വിമതവിഭാഗമായ ഹൂതികൾ പറഞ്ഞു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനികളെ പിന്തുണച്ചുകൊണ്ടാണ് ഹൂതികൾ ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത്.

Content Highlight: Israel military says 2 projectiles crossed from Syria, fell in open spaces

To advertise here,contact us