റഷ്യയും ചൈനയും ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ബ്രിട്ടൻ

2022-ല്‍ യുക്രൈനില്‍ അധിനിവേശം നടത്തിയതിനു പിന്നാലെ റഷ്യ ചൈനയുമായും ഇറാനുമായും ഉത്തര കൊറിയയുമായും പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചിരുന്നു

ലണ്ടന്‍: റഷ്യയും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പ്രതിരോധ തന്ത്രങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച്ചയായിരിക്കും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് റോബര്‍ട്ട്‌സണിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ 130 പേജുളള റിപ്പോര്‍ട്ടില്‍ ചൈനയും റഷ്യയും ഇറാനും ഉത്തരകൊറിയയും ബ്രിട്ടന് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ചൈനയെ സങ്കീര്‍ണവും നിരന്തരവുമായ വെല്ലുവിളി എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ചൈന റഷ്യയുമായും നോര്‍ത്ത് കൊറിയയുമായും ഇറാനുമായും സഹകരിക്കുന്ന രാജ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2022-ല്‍ യുക്രൈനില്‍ അധിനിവേശം നടത്തിയതിനു പിന്നാലെ റഷ്യ ചൈനയുമായും ഇറാനുമായും ഉത്തര കൊറിയയുമായും പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. മുന്‍ അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ ഫിയോണ ഹില്‍, മുന്‍ ബ്രിട്ടീഷ് കമാന്‍ഡറായ റിച്ചാര്‍ഡ് ബാരണ്‍സ്, മുന്‍ നാറ്റോ സെക്രട്ടറി ജോര്‍ജ്ജ് റോബര്‍ട്ട്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി യൂറോപ്പ് കാണുന്നത് റഷ്യയെയും ചൈനയെയും ആണെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ഉന്നത നയതന്ത്രജ്ഞന്‍ കാജ കല്ലാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്ത് പ്രതിരോധ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ആറ് ഫാക്ടറികളെങ്കിലും നിര്‍മ്മിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബ്രിട്ടീഷ് സായുധ സേനയുടെ ശക്തി കൂട്ടാനായി കൂടുതൽ നിക്ഷേപം നടത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . യുക്രൈനില്‍ പുടിന്‍ നടത്തിയ അധിനിവേശം ഭാവിയില്‍ സംഘര്‍ഷമുണ്ടായാല്‍ അവരേക്കാള്‍ മികച്ച ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂവെന്ന് മനസിലാക്കി തരുന്നതായി പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ബ്രിട്ടൻ്റെ സായുധ സേനയ്ക്ക് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വേഗതയില്‍ പ്രവര്‍ത്തിക്കാനുളള കഴിവ് നല്‍കുമെന്നും കപ്പലുകളെയും എയര്‍ക്രാഫ്റ്റുകളെയും ടാങ്കുകളെയും സൈന്യത്തെയും ബന്ധിപ്പിച്ച് തല്‍ക്ഷണം വിവരങ്ങള്‍ പങ്കിടാനും വേഗത്തില്‍ ആക്രമണം നടത്താനും ആക്രമണം നടന്നാല്‍ പ്രത്യാക്രമണം നടത്താനും സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Russia and China are greatest threat to world says UK Report

To advertise here,contact us