വാഷിങ്ടൺ: അമേരിക്കയിൽ ഓടുന്ന ബസിൽ വെച്ച് ഇന്ത്യൻ വംശജനെ കുത്തിക്കൊലപ്പെടുത്തി മറ്റൊരു ഇന്ത്യക്കാരൻ. അമേരിക്കയിലെ ടെക്സസിൽ മെയ്14 നാണ് സംഭവം. ഇന്ത്യൻ വംശജനായ അക്ഷയ് ഗുപ്തയെയാണ് ദീപക് കണ്ടേൽ എന്ന മറ്റൊരു യുവാവ് ബസിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. ബസിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന അക്ഷയ് ഗുപ്തയെ കണ്ടപ്പോൾ തന്റെ അമ്മാവനെപ്പോലെ തോന്നിയതിനാലാണ് കൊലപ്പെടുത്തിയിരുന്നതെന്ന് ദീപക് കണ്ടേൽ പൊലീസിന് മൊഴി നൽകി.
ബസിൽ ഒരാൾക്ക് കുത്തേറ്റു എന്ന വിവരത്തെ തുടർന്ന് സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും ഈ സമയം പ്രതി ബസില്‍ നിന്ന് ഇറങ്ങി കടന്നു കളയുകയായിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഇയാളെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. അക്ഷയ് ഗുപ്തയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. പ്രതിക്കെതിരെ കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട അക്ഷയ് ഗുപ്ത ആരോഗ്യ-സാങ്കേതിക സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അക്ഷയ് ഗുപ്ത ഓസ്റ്റിനിലെ ഫുട്ബിറ്റ് എന്ന കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. ശാസ്ത്രത്തില്‍ പ്രതിഭ തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന O-1A വീസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Content Highlights:An Indian man was killed by another Indian in Texas