റെഡ്ക്രോസിന് ബന്ദികളെ കൈമാറി ഹമാസ്; പലസ്തീന്‍ തടവുകാരെയും റെഡ് ക്രോസ് ഏറ്റുവാങ്ങും

വെടിനിർത്തലിന്റെ ആദ്യ ദിവസം ഹമാസ് മോചിപ്പിക്കുന്ന ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെയാണ് ഹമാസ് റെഡ് ക്രോസ് സംഘത്തിനു കൈമാറിയത്

ടെൽ അവീവ്: വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന അതിര്‍ത്തിയിലേക്ക് പിന്‍മാറി തുടങ്ങി. ഗാസ നഗരങ്ങളില്‍ ഹമാസ് പൊലീസ് തമ്പടിച്ചു തുടങ്ങി. ബന്ദികളെ കൈമാറാനുള്ള നടപടികളും പുരോ​ഗമിക്കുന്നു. ഹമാസ് തടങ്കലിലാക്കിയ ഇസ്രയേൽ ബന്ദികളെ റെഡ് ക്രോസ് ഏറ്റുവാങ്ങി. വെടിനിർത്തലിന്റെ ആദ്യ ദിവസം ഹമാസ് മോചിപ്പിക്കുന്ന ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെയാണ് ഹമാസ് റെഡ് ക്രോസ് സംഘത്തിനു കൈമാറിയത്.റെഡ് ക്രോസില്‍ നിന്നും ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിക്കുന്ന മൂന്നു പേരെയും ആരോ​ഗ്യ പരിശോധനകൾക്ക് വിധേയരാക്കും.

Also Read:

International
ഗാസയില്‍ ആഹ്ലാദപ്രകടനം; ജനം തെരുവിലിറങ്ങി; ഇസ്രയേലില്‍ മന്ത്രിമാരുടെ കൂട്ടരാജി

ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽ വച്ചാണ് റെഡ്ക്രോസിൽനിന്നു യുവതികളെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങുന്നത്. യുവതികളെ ഏറ്റുവാങ്ങുന്ന വേളയിൽ ഇവരുടെ അമ്മമാരോട് ഗാസ അതിർത്തിയിലെത്താൻ ഇസ്രയേൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ വിട്ടയക്കുന്ന പലസ്തീന്‍ തടവുകാരില്‍ 69 സ്ത്രീകളും 9 കുട്ടികളുമാണുള്ളത്. പലസ്തീന്‍ തടവുകാരെയും റെഡ് ക്രോസ് ഏറ്റുവാങ്ങും. റെഡ് ക്രോസിന്‍റെ വാഹനങ്ങള്‍ വെസ്റ്റ് ബാങ്ക് ജയിലിനടുത്ത് എത്തി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്ന് ജനം കൂട്ടത്തോടെ വടക്കന്‍ ഗാസയിലേക്ക് മടങ്ങുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക പരിസമാപ്തിയായിരിക്കുന്നത്.

Content Highlights : Three Israeli hostages released to Red Cross as Gaza ceasefire begins

To advertise here,contact us