'എന്നും ഇസ്രയേലിനൊപ്പം'; അന്താരാഷ്ട്ര കോടതിയുടെ നടപടിക്കെതിരെ ബൈഡൻ

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ കുറിച്ച് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല

വാഷിങ്ടണ്‍: ഗാസയിലെ യുദ്ധക്കുറ്റത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ നടപടിയെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നെതന്യാഹുവടക്കമുള്ള ഇസ്രയേല്‍ അധികാരികള്‍ക്കെതിരായ നടപടി അതിരുകടന്നതാണെന്ന് ബൈഡന്‍ പ്രതികരിച്ചു.

ഐസിസി എന്തൊക്കെ പ്രയോഗിക്കാന്‍ ശ്രമിച്ചാലും ഇസ്രയേലും ഹമാസും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ക്കെതിരെ എപ്പോഴും കൂടെയുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. അറസ്റ്റ് വാറന്റിനെ തള്ളിക്കളയുന്നുവെന്ന് വൈറ്റ് ഹൗസും കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.

'അറസ്റ്റ് വാറന്റ് നല്‍കാനുള്ള പ്രോസിക്യൂട്ടറിന്റെ തിരക്കിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇതിലേക്ക് നയിച്ച പ്രക്രിയകളിലെ പിശകുകളെയും ആശങ്കയോടെ കാണുന്നു. ഇക്കാര്യത്തില്‍ ഐസിസിക്ക് അധികാരമില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്', ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഐസിസിയുടെയും ഐക്യരാഷ്ട്ര സഭയുടെയും ആന്റിസെമിറ്റിക് പക്ഷപാതത്തിനെതിരെ ജനുവരിയില്‍ കടുത്ത പ്രതികരണം നടത്തുമെന്ന് നിയുക്ത ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാള്‍ട്‌സ് പ്രതികരിച്ചു. ഇസ്രയേലിനെതിരെയുള്ള ഐസിസിയുടെ ആരോപണങ്ങളില്‍ വിശ്വാസ്യതയില്ലെന്നും വാള്‍ട്‌സ് എക്‌സില്‍ കുറിച്ചു.

Also Read:

International
പാകിസ്താനിൽ വാഹന യാത്രികർക്ക് നേരെ വെടിവെപ്പ്; 50 പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കും

കഴിഞ്ഞ ദിവസമാണ് നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ എട്ടിനും 2024 മെയ് 20നുമിടയില്‍ ഗാസയില്‍ വലിയ അതിക്രമത്തിനാണ് നെതന്യാഹു നേതൃത്വം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ നടപടിയെന്ന് കോടതി പ്രസ്താവനയില്‍ അറിയിച്ചു.

കോടതിയുടെ അധികാര പരിധിയില്‍ പലസ്തീന്‍ വരുന്നതാണെന്നും അതിനാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ഭാഗമായ 120ലധികം രാജ്യങ്ങളില്‍ എവിടെയെങ്കിലും നെതന്യാഹുവും യോഗ് ഗാലന്റും പ്രവേശിച്ചാല്‍ അറസ്റ്റ് നടപടിയുണ്ടാകും. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനാണ് ദെയ്ഫിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Content Highlights: Joe Biden against International Criminal Court on Arrest warrant against Netanyahu

To advertise here,contact us