യുഎസ് കാരണം ഒരു ആണവ യുദ്ധം ഉണ്ടാകുമോ? നിർണായക നിയമം പുടിൻ തിരുത്തി

ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു റഷ്യയുടെ മുൻ നയം

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ നിർണായകമായ ഒരു തീരുമാനം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി, റഷ്യയുടെ ആണവായുധ നയം തിരുത്തുകയാണ് പുടിൻ ചെയ്തത്.

ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു റഷ്യയുടെ മുൻ നയം. എന്നാൽ കഴിഞ്ഞ ദിവസം യുഎസ് നിർമിത ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതോടെ, നയം തിരുത്താൻ പുടിൻ നിർബന്ധിതനാകുകയായിരുന്നു. ബ്രയൻസ്ക് പ്രവിശ്യയിലെ സൈനികകേന്ദ്രത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം യുക്രെയിനിന്റെ ആക്രമണം ഉണ്ടായത്. ആറിൽ അഞ്ച് മിസൈലുകളും റഷ്യ തകർത്തെങ്കിലും ഒരു മിസൈൽ സൈനികകേന്ദ്രത്തിൽ പതിച്ചു.

Also Read:

Kerala
LIVE BLOG: പാലക്കാടിന്റെ മനസിലെന്ത്? ഇന്ന് വിധിയെഴുത്ത്, പോളിങ് ആരംഭിച്ചു

യുക്രെയിനിന്റെ പക്കൽ യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് മിസൈലുകൾ അനവധിയുണ്ട്. വരും ദിവസങ്ങളിൽ റഷ്യക്കെതിരെ ഇവ പ്രയോഗിക്കാനാണ് യുക്രെയ്ൻ പദ്ധതി. ഈ നീക്കത്തെ പാശ്ചാത്യരാജ്യങ്ങൾ നേരിട്ട് തങ്ങളുമായി ഏറ്റുമുട്ടുന്നതായിട്ടാണ് റഷ്യ നോക്കിക്കാണുന്നത്. ഇതോടെയാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തിനും പകരമായി, ആണവായുധം പ്രയോഗിക്കാമെന്ന തീരുമാനത്തിലേക്ക് റഷ്യ എത്തിയത്.

ആണവശക്തിയല്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം പ്രയോഗിക്കാം എന്നത് കൂടിയാണ് പുതിയ റഷ്യൻ നയം. 2020ലെ റഷ്യൻ നയമാണ് ഇതോടെ തിരുത്തപ്പെട്ടത്. ലോകത്തിന്റെ 88 ശതമാനത്തോളം അണവായുധങ്ങളും റഷ്യയുടെയും യുഎസിന്റേയും കൈകളിലായതിനാൽ, റഷ്യ - യുക്രെയ്ൻ യുദ്ധം ഒരു 'പ്രോക്സി' യുദ്ധമായി മാറുമോ എന്ന ആശങ്ക ഇതോടെ നിലനിൽക്കുകയാണ്.

Content Highlights: Russia amends a key nuclear war act

To advertise here,contact us