2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ ആക്രമണം; ഒമ്പത് പേര് കൊല്ലപ്പെട്ടു

ഗാസയില് പോളിയോ റിപ്പോര്ട്ട് ചെയ്തതിന് പിന്നാലെ കുട്ടികള്ക്കിടയിലെ ചര്മ രോഗവും ആശങ്കയുണ്ടാക്കുകയാണ്

ഗാസ: അധിനിവേശ വെസ്റ്റ് ബാങ്കില് ഇസ്രയേല് നടത്തിയ കര-വ്യോമാക്രമണത്തില് ഒമ്പത് പേര് കൊല്ലപ്പെട്ടു. തുബാസിലെ ഫാറ അഭയാര്ത്ഥി ക്യാമ്പില് ഇന്ന് പുലര്ച്ചെ നടത്തിയ ആക്രമണത്തില് മാത്രം നാല് പേര് കൊല്ലപ്പെട്ടുവെന്ന് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്സ് ഡിപ്പാര്ട്മെന്റ് മേധാവി പറഞ്ഞു. നിരവധി പേര്ക്ക് പരിക്കേറ്റു. 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റവും വലിയ ആക്രമണത്തില് നൂറു കണക്കിന് സൈനികരാണ് പങ്കെടുത്തതെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക റേഡിയോ അറിയിച്ചു.

ആംബുലന്സുകള് അപകടം നടന്ന സ്ഥലത്തേക്ക് പോകുന്നത് ഇസ്രയേല് സൈന്യം തടയുന്നതിനാല് പ്രദേശത്തെത്താന് ബുദ്ധിമുട്ടുകയാണെന്നും റെഡ് ക്രസന്റ് അറിയിക്കുന്നു. രണ്ട് പേര് ജെനിനില് നിന്നും മൂന്ന് പേര് സെയ്ര് ഗ്രാമത്തില് വാഹനത്തില് സഞ്ചരിക്കുന്നതിനിടയിലും വ്യോമാക്രമണത്തില് കൊല്ലപ്പെടുകയായിരുന്നുവെന്ന് പലസ്തീന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇംഗ്ലീഷ് കഴിഞ്ഞാൽ ലണ്ടനിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഒരു ഇന്ത്യൻ ഭാഷ

മധ്യഗാസയിലെ ഡെയ്റല് ബലാഹിലും ഖാന് യൂനിസിലും അടുത്തിടെ ഇസ്രയേല് നടത്തിയ ആക്രമണത്തില് 20ഓളം പേര് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ അല് ജസീറ റിപ്പോര്ട്ട് ചെയ്തു. അതേസമയം ഗാസയില് പോളിയോ റിപ്പോര്ട്ട് ചെയ്തതിന് പിന്നാലെ കുട്ടികള്ക്കിടയിലെ ചര്മ രോഗവും ആശങ്കയുണ്ടാക്കുകയാണ്. ഖാന് യൂനിസിലെ ശുചിത്വ സേവനങ്ങളുടെ അഭാവമാണ് കുട്ടികള്ക്കിടയില് ചര്മ രോഗം പടരാന് കാരണമെന്ന് അന്താരാഷ്ട്ര ആരോഗ്യ ഗ്രൂപ്പുകള് പറയുന്നു.

'ജീവിത സാഹചര്യം വളരെ ബുദ്ധിമുട്ടാണ്. ഓരോ ദിവസവും 300 മുതല് 400 വരെ ആളുകള് മെഡിക്കല് ക്ലിനിക്കില് ചികിത്സയ്ക്ക് വരികയാണ്. അതില് 200 ഓളം കേസുകള് ചര്മ രോഗവുമായി ബന്ധപ്പെട്ടതാണ്,' എംഎസ്എഫ് പിന്തുണയുള്ള ക്ലിനിക്കില് ജോലി ചെയ്യുന്ന ശിശുരോഗ വിദഗ്ദന് ഡോ. യൂസ്സഫ് സലാഫ് അല് ഫര്റ പറഞ്ഞു. ചര്മ രോഗം ഏറ്റവും കൂടുതല് ബാധിക്കുന്നത് കുട്ടികളെയാണെന്നും അവര് പറഞ്ഞു.

മനുഷ്യനെ 'കൊല്ലുന്ന' മരുഭൂമി; തെലങ്കാന സ്വദേശിക്ക് ജീവൻനഷ്ടമായ 'റുബൽ ഖാലി'യിൽ പെട്ടാൽ മരണം ഉറപ്പ്

ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം നവംബര് മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലാണിപ്പോഴെന്ന് യുഎന്ആര്ഡബ്ല്യുഎയുടെ ആസൂത്രണ മേധാവി സാം റോസ് പറഞ്ഞു. ഏകദേശം 100 ട്രക്കുകളെങ്കിലും കോണ്ക്ലേവിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയ്യില് റാഫയിലെ ആക്രമണം നടന്നതിന് മുമ്പ് വരെ 300 ട്രക്കുകളായിരുന്നു പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഒക്ടോബര് ഏഴിന് ആരംഭിച്ച സംഘര്ഷത്തില് ഇതുവരെ 40,476 പേര് ഗാസയില് കൊല്ലപ്പെടുകയും 93,647 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തുവെന്നാണ് കണക്ക്.

To advertise here,contact us