വിലക്കയറ്റം, തൊഴിലില്ലായ്മ, യുക്രെയ്ൻ യുദ്ധം...; ആദ്യ സംവാദത്തില് കൊണ്ടും കൊടുത്തും ബൈഡനും ട്രംപും

സംവാദത്തിന് മുൻപ് ഇരുവരും പരസ്പരം കൈ കൊടുക്കാൻ പോലും തയ്യാറായില്ല എന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു

icon
dot image

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ തുറന്ന സംവാദത്തിൽ വാദപ്രതിവാദങ്ങളുമായി സ്ഥാനാർത്ഥികളായ ജോ ബൈഡനും ഡൊണാള്ഡ് ട്രംപും. ഇരുവരും വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി തുറന്ന പോരിലേർപ്പെട്ടു.

സംവാദത്തിന് മുൻപ് ഇരുവരും പരസ്പരം കൈ കൊടുക്കാൻ പോലും തയ്യാറായില്ല എന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു. സംവാദം തുടങ്ങിയ ട്രംപ് കത്തിക്കയറുന്ന വിലക്കയറ്റത്തിൽ രൂക്ഷമായി ബൈഡനെ വിമർശിച്ചു. ബൈഡൻ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് വിമർശിച്ചു.

എന്നാൽ ട്രംപിന്റെ ഭരണകാലയളവിൽ ജനങ്ങൾക്ക് സംഭവിച്ച തൊഴിൽനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബൈഡൻ തിരിച്ചടിച്ചത്. കൊവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴിൽ വ്യവസ്ഥ തന്റെ കാലത്താണ് പൂർവസ്ഥിതിയിലായതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ട്രംപ് രാജ്യത്ത് കുറിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂർവം വെവ്വേറെ സ്ഥലങ്ങളിൽ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡൻ ആരോപിച്ചു.

പ്രാദേശിക രാഷ്ട്രീയത്തിൽ മാത്രം ആദ്യഘട്ടത്തിൽ തങ്ങി നിന്ന ചർച്ച പിന്നീട് പതിയെ അന്താരാഷ്ട്ര തലത്തിലേക്ക് മാറി. താനായിരുന്നു പ്രസിഡന്റ് എങ്കിൽ യുക്രെയ്ൻ യുദ്ധം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ മോശം ദിനങ്ങളിൽ ഒന്നാണെന്നും താനായിരുന്നെങ്കിൽ ഇങ്ങനെ നാണംകെട്ട് ഇറങ്ങില്ലായിരുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. പലസ്തീനെ അംഗീകരിക്കുന്നത് താൻ ആലോചിച്ച് മാത്രം എടുക്കുന്ന തീരുമാനമാകുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിനെതിരായ കേസുകളും ബൈഡൻ സംവാദത്തിനിടയിൽ എടുത്തിട്ടു. ബൈഡന്റെ മകന്റെ പൊലീസ് കേസ് ഓർമിപ്പിച്ചുകൊണ്ട് ട്രംപും മറുപടി നൽകി. ട്രംപിന്റെ അനുയായികൾ നടത്തിയ ക്യാപിറ്റൽ ഹിൽ അക്രമങ്ങളും ബൈഡൻ ആയുധമാക്കി. അമേരിക്കൻ പൊതുതെരഞ്ഞടുപ്പിന് മുൻപാകെയുള്ള രണ്ട് സംവാദങ്ങളിലെ ആദ്യ സംവാദമാണ് ഇരുവരും തമ്മിൽ നടന്നത്.

To advertise here,contact us
To advertise here,contact us
To advertise here,contact us