മറ്റരാസിയെ തലകൊണ്ടിടിച്ചതിനും അയാൾ കയ്യടി അർഹിച്ചിരുന്നു; സിദാനെ ഓർക്കുമ്പോൾ!

ആ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു?, സിദാന്റെ ആ ചോദ്യത്തിന് ഫുട്ബാൾ ലോകത്തിന് ഇതുവരെയും ഒരുത്തരം നൽകാനായിട്ടില്ല

ആ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു? സിനദിൻ സിദാന്റെ ആ ചോദ്യത്തിന് ഫുട്ബാൾ ലോകത്തിന് ഇതുവരെയും ഉത്തരം നൽകാനായിട്ടില്ല. 2006 ലോകകപ്പിൽ മാർക്കോ മറ്റരാസിയെ തലകൊണ്ടിടിച്ച സംഭവം സിദാൻറെ കരിയറിലെ മുറിവുണങ്ങാത്ത ഏടാണ്. ഫ്രാൻസിന്റെ ലോകകപ്പ് മോഹങ്ങളെ അവസാന നിമിഷത്തിൽ ഇല്ലാതാക്കിയ സംഭവത്തിൽ സിദാന്റെ പക്ഷത്ത് നിൽക്കുന്നവർ ഇപ്പോഴുമുണ്ട്.

ലോകകപ്പ് കിരീടം, യൂറോ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, സീരി എ ട്രോഫി, ലാ ലിഗ കിരീടം. മൂന്നു തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം, കോച്ചായും ഡസനോളം കിരീടങ്ങൾ, ബാലൻ ഡിയോർ. 34 വയസ്സുവരെ നീണ്ട തന്റെ കരിയറിൽ സിദാൻ നേടാത്തതായി ഒന്നുമില്ല. എന്നാൽ അയാളെയോർ‌ക്കുമ്പോൾ ആരാധക മനസുകളിലേക്ക് ആദ്യം ഓടിയെത്തുന്ന സംഭവം മറ്റരാസിയുടെ ഇടനെഞ്ചിലേക്ക് അയാൾ‌ തലകൊണ്ട് നടത്തിയ പ്രഹരമാണ്.

അയൽക്കാരായ ഇറ്റലിയുമായുള്ള ആ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബുദ്ധിയും കഴിവും സമം ചേർത്തുള്ള പനേങ്ക കിക്കിലൂടെ സിദാൻ ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ അസൂറികൾക്ക് വേണ്ടി മാർക്കോ മറ്റരാസി മറുപടി പറഞ്ഞു.

മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. വാശിയേറിയ ഒട്ടേറെ നീക്കങ്ങൾ നടത്തിയ സിദാനെ കടുത്ത ടാക്ലിങ്ങിനൊപ്പം നാവുകൊണ്ടും മറ്റരാസി ചൊറിഞ്ഞുകൊണ്ടിരുന്നു. ഒടുവിലത് ഒരൽപ്പം കടന്നു പോയപ്പോൾ തന്റെ മൊട്ടത്തലകൊണ്ട് മറ്റരാസിയുടെ ഇടനെഞ്ചിലൊരടയാളം പതിച്ച് ചുവപ്പ് കാർഡും വാങ്ങി അയാൾ മൈതാനം വിട്ടു. ഫ്രഞ്ച് ജനത ഒന്നാകെ അയാളുടെ കാലുകളിലേക്ക് കൺപാർത്തിരുന്ന നിമിഷത്തിൽ പൊടുന്നനെ എല്ലാം നിലച്ചു.

അന്ന് റഫറി ഉയർത്തിയ ചുവപ്പ് കാർഡിന്റെ നിഴൽ പിന്നീടെന്നും സിദാനൊപ്പമുണ്ടായിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയിട്ടും കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായ കിരീടത്തെ ഓർത്ത് അയാൾ പലവുരു പൊട്ടികരഞ്ഞു. ഫ്രഞ്ച് ജനതയോട് അയാൾ പല കുറി മാപ്പ് പറഞ്ഞു. ഫുട്ബോൾ ചരിത്രത്തിൽ ഫ്രാൻ‌സിന്റെ ഐതിഹാസികമായ പലനേട്ടങ്ങൾക്കും തേര് തെളിച്ച ആ ഇതിഹാസത്തിന് ഫ്രഞ്ച് ജനത എന്നോ മാപ്പ് നൽകിക്കഴിഞ്ഞിരുന്നു.

1998 ലോകകപ്പിൽ ബ്രസിലിനെന്നുറപ്പിച്ച കനക കിരീടം തട്ടിയെടുത്തത്, കുടിയേറ്റക്കാരനായതിന്റെ പേരിൽ കേട്ട കുത്തുവാക്കുകൾക്കിടയിൽ കാൽപന്ത് കൊണ്ട് ഒരു രണ്ടാം ഫ്രഞ്ച് വിപ്ലവം തീർത്തത്, ഒരിടവേളക്ക് ശേഷം സാന്റിയാ​ഗോ ബെർണബ്യൂവിൽ വീണ്ടും കിരീട മഴ പെയ്യിച്ചത്‌, സിസോ ഫുട്ബോൾ ചരിത്രത്തിൽ മനോഹരമായാണ് തന്നെ അടയാളപ്പെടുത്തിയത്.

മറ്റരാസിയെ തലകൊണ്ടിടിച്ച സംഭവത്തിലും അയാൾ ആഘോഷിക്കപ്പെടണം എന്ന് പറയുന്നവർ ഏറെയുണ്ട്. മൈതാനത്ത് സമചിത്തത കൈവിടാത്ത സിസോ ലോകകപ്പ് ഫൈനലി‍‍ൽ അങ്ങനയൊരു നിമിഷത്തിൽ മനസ്സ് കൈവിട്ടതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടായിരുന്നു.

നിരന്തര പ്രകോപനങ്ങൾക്കിടെ വീണ്ടും പ്രശ്നമുണ്ടാക്കാനെത്തിയപ്പോൾ കളി കഴിഞ്ഞ് ജഴ്സി നൽകാമെന്ന് പറഞ്ഞതിന് അതുവേണ്ട, സഹോദരിയെ മതിയെന്ന് മറ്റരാസി പ്രതികരിച്ചതാണ് സിദാനെ ചൊടിപ്പിച്ചത്. അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോകേണ്ടി വന്നാൽ നിങ്ങളെന്തായിരിക്കും ചെയ്യുക?

Content Highlights: zidane also deserved applause for headbutting materazzi

To advertise here,contact us