ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ശുഭ്മൻ ഗില്ലിന്റെ ഇന്ത്യൻ ടീം. വിരാട് കോഹ്‍ലി, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ വിരമിക്കലിന് ശേഷം ശുഭ്മൻ ഗില്ലിന്റെ യുവനിര ആദ്യ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്നു. 18 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര ലക്ഷ്യമിടുകയാണ് ഇന്ത്യൻ ടീം. 2007ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ അവസാനമായൊരു ടെസ്റ്റ് പരമ്പര വിജയിച്ചത്. ഏറെ വിവാദങ്ങള്‍ക്ക് വേദിയായൊരു പരമ്പരയിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിൽ അന്ന് ചരിത്രം കുറിച്ചത്. 2007ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ കഥകളിലേക്ക്.
രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീമാണ് അന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് മാർച്ചിൽ നടന്ന ഏകദിന ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ സംഘം തോറ്റ് പുറത്തായത് കനത്ത ആഘാതമാണ് ആരാധകര്ക്കേല്പ്പിച്ചത്. പിന്നാലെ ലോകകപ്പ് തോൽവിക്ക് കാരണമായ ബംഗ്ലാദേശിനെ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ അവരുടെ നാട്ടിൽ ഇന്ത്യ തോൽപ്പിച്ചു. അതിന് ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.
പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് വിശ്വവിഖ്യാതമായ ലോർഡ്സ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 292 റൺസിന് കൂടാരം കയറി. 92 റൺസ് നേടിയ ആൻഡ്രൂ സ്ട്രോസും 79 റൺസ് നേടി മൈക്കൽ വോനുമായിരുന്നു ടീമിന്‍റെ ടോപ് സ്കോറര്‍മാര്‍. പക്ഷേ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ മറുപടി 201 റൺസിൽ അവസനിച്ചു. 58 റൺസെടുത്ത വസീം ജാഫറിന് മാത്രമാണ് ഇംഗ്ലണ്ട് ബൗളർമാരെ അൽപ്പമെങ്കിലും പ്രതിരോധിക്കാൻ സാധിച്ചത്. ആദ്യ ഇന്നിങ്സിൽ 91 റൺസിന്റെ ലീഡും ഇംഗ്ലണ്ട് സംഘത്തിന് നേടാൻ സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 282 റണ്‍സിന് കൂടാരം കയറ്റി. 134 റൺസെടുത്ത കെവിൻ പീറ്റേഴ്സണാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേത്തിച്ചത്. ഇന്ത്യയ്ക്കായി ആർ പി സിങ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സഹീർ ഖാൻ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 374 റൺസിന്റെ വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുമ്പിൽ വെച്ചത്. മത്സരത്തിന്റെ അവസാന ദിവസം രണ്ട് സെഷൻ പിന്നിട്ടപ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 282 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
76 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന മഹേന്ദ്ര സിങ് ധോണിയായിരുന്നു ഇന്ത്യയുടെ അവസാന പ്രതീക്ഷ. വെളിച്ചക്കുറവിനെ തുടർന്ന് ഇംഗ്ലണ്ട് വിജയത്തിന് ഒരു വിക്കറ്റകലെ രണ്ടാം സെഷൻ അവസാനിച്ചു. എന്നാൽ ചായക്ക് ശേഷമുള്ള മൂന്നാം സെഷൻ മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ തോൽവിയുടെ വക്കിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.
ട്രെന്റ് ബ്രിഡ്ജിലെ രണ്ടാം ടെസ്റ്റ് ഇന്ത്യയുടേതായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 198 റൺസിന് ഓള്‍ ഔട്ടായി. സഹീർ ഖാൻ നാല് വിക്കറ്റുകളുമായി ആഞ്ഞടിച്ചു. ഇന്ത്യൻ ബാറ്റര്‍മാര്‍ ക്രീസില്‍ വന്‍മരങ്ങളെ പോലെ നിലയുറപ്പിച്ചു. ദിനേശ് കാർത്തിക് 77, വസീം ജാഫർ 62, രാഹുൽ ദ്രാവിഡ് 37, സച്ചിൻ തെണ്ടുൽക്കർ 91, സൗരവ് ഗാംഗുലി 73, വി വി എസ് ലക്ഷ്മൺ 54 എന്നിങ്ങനെയായിരുന്നു സുപ്രധാന താരങ്ങളുടെ സംഭാവനകൾ. ആദ്യ ഇന്നിങ്സിൽ 481 റൺസായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 283 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യയുടെ വിജയം ഏകദേശം ഉറപ്പിച്ചതായിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഇന്നിങ്സ് തോൽവി ഒഴിവാക്കി. മൈക്കൽ വോൺ 124, പോൾ കോളിനിങ്‍വുഡ് 63, ആൻഡ്രൂ സ്ട്രോസ് 54 എന്നിവർ ഇംഗ്ലണ്ടിനായി സധീരം പൊരുതി. സഹീർ ഖാന്‍ രണ്ടാം ഇന്നിങ്സിലും വേഗപ്പന്തുകളുമായി അവതരിച്ചു. 355 റൺസായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് നേടാനായത്. അഞ്ച് വിക്കറ്റുകൾ കൂടി സഹീർ പോക്കറ്റിലാക്കി. പിന്നാലെ 73 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് ബാക്കിയാക്കി ഇന്ത്യ മറികടന്നു. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലായി.
അവസാന മത്സരം ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിലായിരുന്നു. ഇത്തവണ ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. മുൻനിര താരങ്ങളെല്ലാം മികച്ച ഫോമിലേക്കുയര്‍ന്നു. ദിനേശ് കാർത്തിക് 91, രാഹുൽ ദ്രാവിഡ് 55, സച്ചിൻ തെണ്ടുൽക്കർ 82, വി വി എസ് ലക്ഷ്മൺ 51, മഹേന്ദ്ര സിങ് ധോണി 92 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. പക്ഷേ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത് എട്ടാമനായി ക്രീസിലെത്തിയ സ്പിൻ ബൗളർ അനിൽ കുംബ്ലെയാണ്. 193 പന്തുകളിൽ 16 ഫോറുകളും ഒരു തകർപ്പൻ സിക്സറും സഹിതം പുറത്താകാതെ 110 റൺസ് നേടിയ കുംബ്ലെ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടം സ്വന്തമാക്കി. കരിയറിൽ താൻ ഒരു സെഞ്ച്വറി അർഹിച്ചിരുന്നതായും അത് ഇത്ര വൈകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും കുംബ്ലെ പിന്നീട് പ്രതികരിക്കുന്നുണ്ട്.
ആദ്യ ഇന്നിങ്സിൽ 664 റൺസാണ് ഇന്ത്യൻ സംഘം സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 345 റൺസിൽ അവസാനിച്ചു. . 319 റൺസിന്റെ ലീഡ് ഉണ്ടായിരിന്നിട്ടും ഇംഗ്ലണ്ടിനെ ഫോളോ ഓണിന് അയക്കാൻ ക്യാപ്റ്റന്‍ രാഹുൽ ദ്രാവിഡ് തയ്യാറായില്ല.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 500 റൺസായിരുന്നു. അവസാന ദിവസം ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും വീഴ്ത്തുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്ത ഇംഗ്ലണ്ട് സമനില പിടിച്ചു വാങ്ങി.
മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യിക്കാത്ത ദ്രാവിഡിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടു. ഇന്ത്യൻ ബൗളർമാർ ക്ഷീണിതരായതിനാൽ ഇംഗ്ലണ്ടിനെ ഫോളോ ഓണിന് അയച്ചില്ലെന്നായിരുന്നു ദ്രാവിഡിന്‍റെ വിശദീകരണം . എന്നാൽ എത്ര ഓവർ വേണമെങ്കിലും തനിക്ക് എറിയാനും കഴിയുമായിരുന്നുവെന്ന സഹീർ ഖാന്‍റെ പ്രസ്താവന ദ്രാവിഡിനെ വെട്ടിലാക്കി. പരമ്പരയിൽ 21 വിക്കറ്റുകളുമായി മികച്ച ഫോമിലായിരുന്നു സഹീർ. എങ്കിലും മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കി. മങ്ങലേല്‍പ്പിച്ചു.
പിന്നെയും പരമ്പര വിജയങ്ങള്‍ സ്വപ്നം കണ്ട് ഇന്ത്യ പലകുറി ഇംഗ്ലണ്ടിലേക്ക് വിമാനം കയറി. എന്നാല്‍ അതിന് ശേഷം ഒരിക്കല്‍ പോലും ഇന്ത്യന്‍ സംഘത്തിന് ഇംഗ്ലീഷ് മണ്ണില്‍ വെന്നിക്കൊടി പാറിക്കാനായില്ല. 2011ൽ ഇന്ത്യ 4-0ത്തിന് ഇംഗ്ലീഷ് സംഘത്തോട് പരാജയമേറ്റു വാങ്ങി. 2016ലും 4-0ത്തിനായിരുന്നു ഇന്ത്യയുടെ പരാജയം. ഒടുവിൽ 2018ൽ 11 വർഷത്തിന്റെ ഇടവേളയിൽ ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം വിജയിച്ചു. പക്ഷേ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 4-1ന് പരാജയപ്പെട്ടു. 2021ൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നാല് ടെസ്റ്റുകൾ പൂർത്തിയായപ്പോൾ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. പക്ഷേ കൊവിഡ് മഹാമാരിയെ തുടർന്ന് പരമ്പരയിലെ അഞ്ചാം മത്സരം നീട്ടിവെയ്ക്കപ്പെട്ടു. ഒരു വർഷത്തിന് ശേഷം നടന്ന മത്സരത്തിൽ ഇന്ത്യ പരാജയമേറ്റു വാങ്ങി. പരമ്പര 2-2ന് സമനിലയായി. ഇത്തവണ ശുഭ്മൻ ഗില്ലിന്റെ സംഘം ലക്ഷ്യമിടുന്നത് ഒരു പുതിയ ചരിത്രമാണ്. ഇംഗ്ലണ്ടിൽ പരമ്പര വിജയമെന്ന ചരിത്ര നേട്ടം.
Content Highlights: India’s historic 2007 Test series win in England