ടീമിൽ ബാർബർ മുതൽ ടീച്ചർ വരെ; ബയേണിനോട് തോറ്റെങ്കിലും ഓക്‌ലൻഡിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിന് കയ്യടിച്ചേ പറ്റൂ!

ചുവന്ന കുപ്പായക്കാർക്ക് മുന്നിൽ തീർത്തും അപ്രസക്തരായെങ്കിലും ഓക്‌ലൻഡ് സിറ്റി ഫുട്‍ബോൾ ലോകത്തിന്റെ കയ്യടികൾ അർഹിക്കുന്നുണ്ട്.

മെസ്സിയുടെ ഇന്റർമയാമിയും ഈജിപ്ത് ക്ലബായ അൽ അഹ്‍ലിയും തമ്മിലുള്ള മത്സരത്തോടെയാണ് ഫിഫ ക്ലബ് വേൾഡ് കപ്പ് ആരംഭിച്ചത്. എന്നാൽ ടൂർണമെന്റിലേക്ക് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയെത്തുന്നത് ബയേണിന്റെ കൂറ്റൻ വിജയത്തോടെയായിരുന്നു. ജർമൻ ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്ക് ന്യൂസീലൻഡ് ക്ലബ്ബായ ഓക്‌ലൻഡ് സിറ്റിയെ ഏകപ‍ക്ഷീയമായ പത്ത് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജമാൽ മുസിയാല ഹാട്രിക്കും കിങ്‌സ്‌ലി കോമാൻ, മൈക്കിൾ ഒലീസ, തോമസ് മുള്ളർ എന്നിവർ ഇരട്ട ഗോളും കണ്ടെത്തിയ മത്സരത്തിൽ തീർത്തും അനായാസമായിരുന്നു ബയേണിന്റെ കളി.

അതേസമയം ചുവന്ന കുപ്പായക്കാർക്ക് മുന്നിൽ തീർത്തും അപ്രസക്തരായെങ്കിലും ഓക്‌ലൻഡ് സിറ്റി ഫുട്‍ബോൾ ലോകത്തിന്റെ കൈയ്യടികൾ അർഹിക്കുന്നുണ്ട്. പരിമിതികൾ മാത്രം സമ്പാദ്യമുള്ള ഒരിടത്ത് നിന്നും ഫുട്‍ബോളിനോടുള്ള പ്രതിബദ്ധത മാത്രം കൈമുതലാക്കിയാണ് അവർ ലോക വേദിയെലെത്തുന്നത്.

ടീമിൽ ഭൂരിഭാഗം പേരും മറ്റ് ജോലികള്‍ ചെയ്യുന്നവരാണ്. ടൂർണമെന്റിന് വേണ്ടി തങ്ങളുടെ സജീവ ജോലിയിൽ നിന്ന് ലീവെടുത്ത് അമേരിക്കയിലെത്തിയവരാണ് ഇവർ. കൊക്കക്കോള കമ്പനിയിലെ സെയില്‍സ് എക്സിക്യുട്ടീവാണ് അവരുടെ ക്യാപ്റ്റൻ മാരിയോ ഇലിച്ച്. ഒരു വെറ്ററിനറി ഫാർമ സ്യൂട്ടിക്കൽസ് കമ്പനിയുടെ വെയർഹൗസ് ലിഫ്റ്റ് ഓപ്പറേറ്ററാണ് അവരുടെ ഗോൾ കീപ്പർ കോണർ ട്രേസി.

അങ്ങനെ പ്രൈമറി സ്കൂൾ അധ്യാപകൻ, ഇൻഷുറൻസ് ബ്രോക്കർ, സലൂൺ തൊഴിലാളി, കാർ വിൽപനക്കാരൻ തുടങ്ങി പല ഉപജീവനങ്ങളുള്ള ആളുകളാണ് ഭൂരിഭാഗവും. ഒരു മുഴുനീള തൊഴിൽ സമയത്തിന്റെ ബാക്കിയുള്ള സമയമാണ് ഇവർക്ക് പ്രഫഷണൽ ഫുടബോളിനായി ലഭിക്കുന്നത്.

Line up Graphic for Auckland city FC today @ShezzaIsBack https://t.co/fssTiI4pX3 pic.twitter.com/BwuZnH30k1

ഈ മത്സരത്തിന്‍റെ മറ്റൊരു കൗതുകം ബയേണും ഓക്‌ലൻഡും തമ്മിലെ റാങ്കിങ്ങിലെ അന്തരമാണ്. ആഗോള തലത്തിലെ ക്ലബ് റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് ബയേൺ മ്യൂണിക്കെങ്കിൽ നേരിട്ട ഓക്‌ലൻഡ് സിറ്റിയുടെ റാങ്ക് 5074 ആണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പോലും 3688 -ാം സ്ഥാനത്തുണ്ട്.

സാമ്പത്തികമായും ഇരുവരും ഗോലിയാത്തും ദാവീദുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 4,88,000 യൂറോ

മാത്രമാണ് ഓക്‌ലൻഡ് സിറ്റിയുടെ വരുമാനമെങ്കിൽ ബുണ്ടസ്‌ലീഗ ഭീമന്മാരുടെ വരുമാനം 951.5 മില്യൺ യൂറോയാണ്. ആഴ്‌ചയിൽ ഓക്‌ലൻഡിന്റെ ഒരു താരത്തിന് ശമ്പളമായി കിട്ടുന്നത് 66 യൂറോ ആണെങ്കില്‍ ഹാരി കെയ്ൻ അടക്കമുള്ള പല ബയേൺ താരങ്ങളും സമ്പാദിക്കുന്നത് അഞ്ചുലക്ഷം യൂറോയൊക്കെയാണ്.

പിന്നെങ്ങനെയാണ് ക്ലബ് വേൾഡ് കപ്പിൽ ഓക്‌ലാൻഡ് യോഗ്യത നേടിയത് എന്നാണ് ചോദ്യമെങ്കിൽ ഓഷ്യാനിയ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പ് ജയിച്ചാണ് ഇവരെത്തുന്നത്. 2004 ൽ സ്ഥാപിതമായ ഈ ക്ലബ് ഇതുവരെ 13 കിരീടങ്ങൾ നേടി. ഇതാണ് ക്ലബ് വേൾഡ് കപ്പിലേക്ക് വാതിൽ തുറന്നത്.

അതേസമയം ടൂർണമെന്റിലെ ഓഷ്യാനിയയുടെ ഏക പ്രതിനിധിയായ ഓക്‌ലാന്‍ഡിന് ക്ലബ് ഫുട്‌ബോള്‍ കപ്പില്‍

പങ്കെടുക്കുന്നതിന് 2.6 മില്യൺ പൗണ്ട് സമ്മാനത്തുകയായി ലഭിക്കും. അവർ ഒരിക്കലും സ്വപ്നം പോലും കാണാത്ത ഒരു തുക കൂടിയാകും ഇത്.

അതിനപ്പുറം അവർക്ക് ഇനി നേരിടാനുള്ളത് ശക്തരായ പോർച്ചുഗൽ ക്ലബായ ബെൻഫിക്കയെയും അർജന്റീനൻ ക്ലബായ ബൊക്കാ ജൂനിയേഴ്‌സിനെയുമാണ്. ഈ മത്സരങ്ങളിലും ബയേണില്‍ നിന്ന് മറിച്ചൊരു ഫലം ഓക്‌ലാന്‍ഡ് പ്രതീക്ഷിക്കുന്നുണ്ടാകില്ല.

പക്ഷെ അവര്‍ പോരാട്ടവീര്യമൊട്ടും കുറയാതെ കളിക്കാനിറങ്ങും. മത്സരങ്ങള്‍ക്ക് ശേഷം ക്ലബ് ഫുട്‌ബോളില്‍ നിന്നും ലഭിച്ച സമ്മാനത്തുകയും വമ്പന്‍ ക്ലബുകളോട് ഏറ്റുമുട്ടിയ അനുഭവസമ്പത്തുമായി അവര്‍ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകും. ഫുട്‌ബോള്‍ സ്വപ്‌നം കാണുന്ന ആ നാടിനായി അവര്‍ ആ അറിവും സമ്പത്തും പകര്‍ന്നുനല്‍കും.

Content Highlights: Despite losing to Bayern, Auckland's sportsman spirit deserves applause

To advertise here,contact us