ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് രംഗത്ത്. ബ്രിജ് ഭൂഷണെതിരെ അന്ന് പരാതി നൽകിയ ആ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനെന്നാണ് വിനേഷ് ഫോഗാട്ട് തന്റെ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയായിരുന്നു വിനേഷ് വൈകാരികമായി പ്രതികരണം നടത്തിയത്.
സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇരകളുടെ ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്നും വിനേഷ് തുറന്നടിച്ചു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ട് വെളിപ്പെടുത്തലുകൾ നടത്താൻ താൽപ്പര്യമില്ലായിരുന്നുവെന്ന് വിനേഷ് വീഡിയോയിൽ വ്യക്തമാക്കി. 'ഞങ്ങളുടെ മൊഴിയെടുക്കൽ നടപടികൾ കോടതിയിൽ ഇപ്പോഴും തുടരുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്ര കഠിനമാണെന്ന് ഓരോ കായികതാരത്തിനും അറിയാം', ബ്രിജ് ഭൂഷണിന്‍റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി ട്രയൽസുകൾ നടത്താനുള്ള ഫെഡറേഷന്‍റെ തീരുമാനമാണ് വിനേഷിനെ ഇതിലേക്ക് പ്രകോപിപ്പിച്ചത്.
ബ്രിജ് ഭൂഷണിന്‍റെ ഉടമസ്ഥതയിലുള്ള നന്ദിനി നഗർ മഹാവിദ്യാലയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഫെഡറേഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും സഞ്ജയ് സിംഗിലൂടെ ബ്രിജ് ഭൂഷൺ തന്നെയാണ് അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് വിനേഷ് ആരോപണം ഉയർത്തി. റഫറിമാരെ നിശ്ചയിക്കുന്നതിലും പോയിന്‍റുകൾ നൽകുന്നതിലും ബ്രിജ് ഭൂഷണിന്‍റെ ആളുകൾ സ്വാധീനം ചെലുത്തുമെന്നും, അവിടെ നിഷ്പക്ഷമായ ഒരു മത്സരം അസാധ്യമാണെന്നും വിനേഷ് ആരോപിച്ചു.
Content highlight: Vinesh Phogat revealsfilling complaint against Brij Bhushan