ചില കണക്കുകൾ തീർക്കാനുണ്ട്; വിരമിക്കൽ തീരുമാനം പിൻവലിച്ച് വിനേഷ് ഫോഗട്ട്; ലക്ഷ്യം 2028 ലെ ഒളിംപിക്സ്

പാരിസ് ഒളിമ്പിക്സ് മെഡൽ നഷ്ടത്തിന് പിന്നാലെയാണ് വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ചത്

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാഞ്ചലസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയുടെ ഗോദയിലേക്കുള്ള തിരിച്ചുവരവ്. കീഴടങ്ങാത്ത മനസ്സുമായും നിർഭയമായ ഹൃദയവുമായും തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് സമയം വേണമായിരുന്നു. ശരിക്കൊന്നു ശ്വാസമെടുക്കാനും വിശ്രമിക്കാനുമാണ് ഞാൻ ഈ സമയം ഉപയോഗിച്ചത്. എന്നാല്‍ ഇത്രയും നാളത്തെ നിശബ്‌ദതയിൽ ഈ കായികയിനത്തിനോടുള്ള എന്‍റെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞുവെന്ന് വിനേഷ് പറഞ്ഞു.

പാരിസ് ഒളിമ്പിക്സ് മെഡൽ നഷ്ടത്തിന് പിന്നാലെയാണ് വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്തിരുന്നു. 6015 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജുലാനയിൽ നിന്ന് വിനേഷിന്‍റെ ജയം.

മിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് തൊട്ടു മുമ്പ് ശരീര ഭാരം 100 ഗ്രാം കൂടുതലാണെന്ന കാരണത്താലാണ് വിനേഷിനെ അയോഗ്യയാക്കിയിയത്. അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളി.

ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതെല്ലാം വലിയ വാർത്തയായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ ഒളിംപിക്സ് അയോഗ്യതയിലും വിവാദങ്ങളുയർന്നിരുന്നു.

Content Highlights:Vinesh Phogat announces return to wrestling,

To advertise here,contact us