ചാംപ്യൻഷിപ്പിന് അരികിൽ നിന്നും സിന്നർ വീണു; കളിമൺ കോർട്ടിലെ രാജകിരീടം അൽകാരാസ് നിലനിർത്തി

പലതവണ തോൽവിയെ മുന്നിൽ കണ്ടിടത്ത് നിന്നും കാർലോസ് അൽകാരസ് കരുത്തോടെ തിരിച്ചുവരികയായിരുന്നു

ഫ്രഞ്ച് ഓപൺ ടെന്നിസ് കിരീടം സ്വന്തമാക്കി സ്പെയിൻ താരം കാർലോസ് അൽകാരസ്. ഫൈനലിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അൽകാരസ് ഫ്രഞ്ച് ഓപണിന്റെ ജേതാവായത്. തുടർച്ചയായ രണ്ടാം തവണയും അൽകാരസ് ഫ്രഞ്ച് ഓപണിന്റെ ജേതാവായി. സ്കോർ 6-4, 7-6 (7-4), 4-6, 6-7 (4-7), 6-7 (2-10)

മത്സരത്തിന്റെ ആദ്യ സെറ്റ് മുതൽ ഇരുതാരങ്ങളുടെയും കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. 65 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 6-4 എന്ന സ്കോറിൽ സിന്നർ പിടിച്ചെടുത്തു. രണ്ടാം സെറ്റിലും പോരാട്ടം കടുത്തു. ഇരുതാരങ്ങളും 6-6 എന്ന് തുല്യനിലയിൽ പോയിന്റ് നേടിയതോടെ പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടു. ഇവിടെ 7-4ന് വിജയിച്ച് സിന്നർ രണ്ടാം സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റില‍ാണ് അൽകാരസ് തിരിച്ചുവന്നത്. വീണ്ടും കടുത്ത പോരാട്ടം നടന്നപ്പോൾ 6-4ന് അൽകാരസ് സെറ്റ് പിടിച്ചെടുത്തു. നിർണായകമായ നാലാം സെറ്റിൽ ഒരു ഘട്ടത്തിൽ യാനിക് സിന്നർ വിജയത്തിന് അരികിലെത്തിയതാണ്. എട്ട് ​ഗെയിം കഴിയുമ്പോൾ സെറ്റ് പോയിന്റ് 5-3 എന്നായി. ഒമ്പതാം ​ഗെയിമിൽ 40-0 എന്ന നിലയിലെ സ്കോർലൈൻ എത്തിയതോടെ സിന്നർ ഫ്രഞ്ച് ഓപൺ വിജയത്തിന് അരികിലെത്തി. ഒരു പോയിന്റ് കൂടി നേടിയാൽ സെറ്റ് വിജയിച്ച് സിന്നറിന് കിരീടം നേടാമായിരുന്നു. എന്നാൽ അവിടെ നിന്നും അൽകാരസ് തിരിച്ചുവന്നു. വീണ്ടും ഇരുതാരങ്ങളും 6-6ന് സെറ്റ് തുല്യമാക്കി. ഇതോടെ സൂപ്പർടൈബ്രേക്കറിലേക്ക് പോരാട്ടം നീണ്ടു. 7-3ന് അൽകാരസ് സെറ്റ് വിജയിക്കുകയും ചെയ്തു.

അവസാന സെറ്റിലും ഇരുതാരങ്ങളും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എങ്കിലും നേരിയ മുൻതൂക്കം അൽകാരസിന് ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ ഇത്തവണയും ഇരുതാരങ്ങളും 6-6 എന്ന് സ്കോർനില തുല്യമാക്കി. പിന്നാലെ ടൈബ്രേക്കറിൽ 10-2ന് അൽകാരസ് വിജയിച്ചു. ഒപ്പം ഫ്രഞ്ച് ഓപൺ കിരീടവും സ്വന്തമാക്കി.

Content Highlights: Carlos Alcaraz beat Jannik Sinner and clinched French Open title

To advertise here,contact us