ഫ്രഞ്ച് ഓപൺ ടെന്നിസ് കിരീടം സ്വന്തമാക്കി സ്പെയിൻ താരം കാർലോസ് അൽകാരസ്. ഫൈനലിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അൽകാരസ് ഫ്രഞ്ച് ഓപണിന്റെ ജേതാവായത്. തുടർച്ചയായ രണ്ടാം തവണയും അൽകാരസ് ഫ്രഞ്ച് ഓപണിന്റെ ജേതാവായി. സ്കോർ 6-4, 7-6 (7-4), 4-6, 6-7 (4-7), 6-7 (2-10)
മത്സരത്തിന്റെ ആദ്യ സെറ്റ് മുതൽ ഇരുതാരങ്ങളുടെയും കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. 65 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 6-4 എന്ന സ്കോറിൽ സിന്നർ പിടിച്ചെടുത്തു. രണ്ടാം സെറ്റിലും പോരാട്ടം കടുത്തു. ഇരുതാരങ്ങളും 6-6 എന്ന് തുല്യനിലയിൽ പോയിന്റ് നേടിയതോടെ പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടു. ഇവിടെ 7-4ന് വിജയിച്ച് സിന്നർ രണ്ടാം സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിലാണ് അൽകാരസ് തിരിച്ചുവന്നത്. വീണ്ടും കടുത്ത പോരാട്ടം നടന്നപ്പോൾ 6-4ന് അൽകാരസ് സെറ്റ് പിടിച്ചെടുത്തു. നിർണായകമായ നാലാം സെറ്റിൽ ഒരു ഘട്ടത്തിൽ യാനിക് സിന്നർ വിജയത്തിന് അരികിലെത്തിയതാണ്. എട്ട് ഗെയിം കഴിയുമ്പോൾ സെറ്റ് പോയിന്റ് 5-3 എന്നായി. ഒമ്പതാം ഗെയിമിൽ 40-0 എന്ന നിലയിലെ സ്കോർലൈൻ എത്തിയതോടെ സിന്നർ ഫ്രഞ്ച് ഓപൺ വിജയത്തിന് അരികിലെത്തി. ഒരു പോയിന്റ് കൂടി നേടിയാൽ സെറ്റ് വിജയിച്ച് സിന്നറിന് കിരീടം നേടാമായിരുന്നു. എന്നാൽ അവിടെ നിന്നും അൽകാരസ് തിരിച്ചുവന്നു. വീണ്ടും ഇരുതാരങ്ങളും 6-6ന് സെറ്റ് തുല്യമാക്കി. ഇതോടെ സൂപ്പർടൈബ്രേക്കറിലേക്ക് പോരാട്ടം നീണ്ടു. 7-3ന് അൽകാരസ് സെറ്റ് വിജയിക്കുകയും ചെയ്തു.
അവസാന സെറ്റിലും ഇരുതാരങ്ങളും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എങ്കിലും നേരിയ മുൻതൂക്കം അൽകാരസിന് ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ ഇത്തവണയും ഇരുതാരങ്ങളും 6-6 എന്ന് സ്കോർനില തുല്യമാക്കി. പിന്നാലെ ടൈബ്രേക്കറിൽ 10-2ന് അൽകാരസ് വിജയിച്ചു. ഒപ്പം ഫ്രഞ്ച് ഓപൺ കിരീടവും സ്വന്തമാക്കി.
Content Highlights: Carlos Alcaraz beat Jannik Sinner and clinched French Open title