പാരിസിന് തലവേദനയായി മോഷ്ടാക്കൾ; കവർച്ച ചെയ്യപ്പെട്ടത് സീക്കോ മുതൽ അർജന്റീനൻ ഫുട്ബാൾ ടീം വരെ

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയെ പാരിസിൽ കൊള്ളയടിച്ചു

പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ ലോക കായിക മാമാങ്കത്തിന് പാരിസിൽ കളമൊരുങ്ങുമ്പോൾ തലവേദനയായി നഗരത്തിലെ മോഷ്ടാക്കൾ. പാരിസ് ഒളിംപിക്സിൽ അതിഥിയായെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയെ പാരിസിൽ കൊള്ളയടിച്ചു. താരത്തിന്റെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് കാറില്‍ നിന്ന് മോഷ്ടാക്കള്‍ കവരുകയായിരുന്നു. സംഭവ സമയത്ത് സീക്കോ മറ്റൊരു യാത്രയിലായിരുന്നു. ഈ സമയം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മോഷ്ടാക്കള്‍ ബാഗ് അപഹരിച്ചത്. കാറിന്റെ ഗ്ലാസ് തുറന്നിട്ടിരുന്നതും താരത്തിന് വിനയായി. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഒളിംപിക്സ് നഗരമായ പാരിസിൽ കവർച്ച വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. നിരവധിയാളുകളാണ് പാരിസിൽ ഇതിനകം കൊള്ളയടിക്കപ്പെടുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ചാനല്‍ നയനിനായി ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരീസിലെത്തിയ മാധ്യമ സംഘവും കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. ബുധനാഴ്ച മൊറോക്കോയ്‌ക്കെതിരായ ഒളിംപിക് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തിന് മുമ്പ് അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നിരുന്നു. താരങ്ങളുടെ വിലപിടിപ്പുള്ള വാച്ചുകളും ഫോണുകളുമാണ് മോഷ്ടിക്കപ്പെട്ടത്.

To advertise here,contact us