'അവസാന ടെന്നിസ് ടൂർണമെന്റിനായി പാരിസിൽ എത്തിയിരിക്കുന്നു'; വ്യക്തമാക്കി ആൻഡി മറെ

പാരിസ് ഒളിംപിക്സ് ടെന്നിസിൽ സിം​ഗിൾസ്, ഡബിൾസ് ഇവന്റുകളിൽ താരം പങ്കെടുക്കും

ലണ്ടൻ: പാരിസ് ഒളിംപിക്സിന് ശേഷം ടെന്നിസ് കരിയർ മതിയാക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് താരം ആൻഡി മറെ. ​ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ നിന്ന് നേരത്തെ വിരമിച്ച താരം പാരിസിൽ താൻ എത്തിയിരിക്കുന്നത് തന്റെ ജീവിതത്തിലെ അവസാന ടെന്നിസ് ടൂർണമെന്റിന് വേണ്ടിയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ​ഗ്രേറ്റ് ബ്രിട്ടനുവേണ്ടി മത്സരിക്കുന്നതാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്ന ദിവസങ്ങൾ. ഒരിക്കൽ കൂടെ ബ്രിട്ടനെ പ്രതിനിധീകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് 37കാരനായ മറെ വ്യക്തമാക്കി.

പാരിസ് ഒളിംപിക്സ് ടെന്നിസിൽ സിം​ഗിൾസ്, ഡബിൾസ് ഇവന്റുകളിൽ താരം പങ്കെടുക്കും. സ്കോട്ലാൻഡ് സ്വദേശിയായ മറെ 2008ൽ ബെ‍യ്ജിംഗ് ഒളിംപിക്സിൽ വെച്ചാണ് ടെന്നിസിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് നേരിട്ടുള്ള സെറ്റുകൾക്ക് താരം പരാജയപ്പെട്ടു. നാല് വർഷങ്ങൾക്ക് ശേഷം 2012ൽ വിംബിൾഡൺ ഫൈനലിൽ മറെ റോജർ ഫെഡറോട് പരാജയപ്പെട്ടു. എന്നാൽ അതേ വർഷം ലണ്ടൻ ഒളിംപിക്സിൽ ഫെഡറെ തന്നെ പരാജയപ്പെടുത്തി മറെ ഒളിംപിക്സ് സ്വർണം നേടി.

2016ൽ മറെ ഒളിംപിക്സ് സ്വർണം നിലനിർത്തി. ആദ്യമായാണ് ഒരു ബ്രിട്ടീഷ് ടെന്നിസ് താരം രണ്ട് തവണ ഒളിംപിക്സ് സ്വർണം സ്വന്തമാക്കിയത്. മൂന്ന് തവണ ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ മറെയെ പക്ഷേ 2019 മുതൽ പരിക്കുകൾ അലട്ടി തുടങ്ങി. രണ്ട് തവണ വിംബിൾഡൺ കിരീടവും മറെ നേടിയിട്ടുണ്ട്. ഇത്തവണ ഒളിംപിക്സ് സ്വർണത്തോടെ ടെന്നിസ് കരിയറിന് വിരാമമിടുകയാണ് മറെയുടെ ലക്ഷ്യം.

To advertise here,contact us