ലോകകപ്പിനിടെ മെസ്സിക്കെതിരെ വധഭീഷണി: ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിലെ മത്സരത്തില്‍ മെസ്സിയെ വധിക്കുമെന്നാണ് അക്രമി ഭീഷണിപ്പെടുത്തിയത്

ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്കിടെ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ലക്ഷ്യമിട്ട് ബോംബാക്രമണ ഭീഷണികളും വധശ്രമ പദ്ധതികളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എഫ്.ബി.ഐ, ഇന്റര്‍നാഷണല്‍ പോലീസ് കോഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ രേഖകളെ ആസ്പദമാക്കിയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അര്‍ജന്റീന-ജോര്‍ദാന്‍ മത്സരത്തിന് തൊട്ടുമുമ്പ് ഡാലസ് എയര്‍പോര്‍ട്ടിലേക്ക് ഫോണ്‍ ചെയ്ത വ്യക്തി, താനും രണ്ട് പേരും ബോംബുകളും 'AR-15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് അറിയിച്ചു.

പോലീസിനെയും കളിക്കാരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍, മെസ്സിയെ അക്രമിക്കുമെന്നും പറഞ്ഞിരുന്നു.

അര്‍ജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിനിടെയും ഭീഷണി മുഴക്കി. 'ശരീരത്തില്‍ നാല് ബോംബുകള്‍ ഘടിപ്പിച്ച് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ പ്രവേശിച്ച് മെസ്സിയെ സ്ഫോടനത്തില്‍ വധിക്കാന്‍ പോകുന്നു' എന്നാണ് അക്രമി 'എക്സി'ലൂടെ ഭീഷണി മുഴക്കിയത്. സ്റ്റേഡിയത്തിന് പുറത്തുള്ള വേസ്റ്റ് ബിന്നുകളില്‍ മൂന്ന് സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശവും സന്ദേശവും പോലീസിന് ലഭിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും നായകളുടെ സംഘവും പ്രദേശത്ത് തെരച്ചില്‍ നടത്തി. ടൂര്‍ണമെന്റിലുടനീളം മറ്റ് ഏത് താരത്തേക്കാളും കൂടുതല്‍ ഭീഷണികള്‍ നേരിട്ടത് ലയണല്‍ മെസ്സിയാണെന്ന് വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നേരെയും ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. റൊണാള്‍ഡോയോടൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടി സംഘത്തിന്റെ ഹോട്ടല്‍ മുറിയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറാന്‍ ശ്രമിച്ച ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ലോകകപ്പിനിടെ ഉയര്‍ന്നുവന്ന എല്ലാ സുരക്ഷാ ഭീഷണികളും സുരക്ഷാ ഏജന്‍സികള്‍ തത്സമയം തന്നെ നേരിടുകയും വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

content highlights: Death Threat Against Lionel Messi During World Cup: Reports Reveal Suicide Attack Plot

To advertise here,contact us