ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ തുടരെ തുടരെ ആരോപണങ്ങൾ. ഫിഫ പ്രസിഡന്റ് പ്രസിഡന്‍റ് കസേര സംരക്ഷിക്കുന്നതിനായുള്ള പിന്തുണയ്ക്കായി 2030 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന്‍റെ വേദി മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ഏറ്റവും പുതിയത്.
എന്നാൽ വാദങ്ങൾ ശക്തമായി നിഷേധിച്ച് ഫിഫ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദി ടൈംസ്' പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണവുമായി ഫിഫ രംഗത്തെത്തിയത്.
ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ട സംഭവം ഫിഫയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. യുവേഫ, കോൺകാകാഫ്, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ, മറ്റ് അംഗ രാജ്യങ്ങൾ എന്നിവരുടെ എതിർപ്പിന് പിന്നാലെ ഈ നീക്കത്തിൽ നിന്ന് ഫിഫ പിന്മാറുകയും ചെയ്തു.
ഈ വിവാദങ്ങൾക്കിടയിൽ വരാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിശ്വസ്തരായ ആഫ്രിക്കൻ രാജ്യങ്ങളുടെയും മറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനാണ് ഇൻഫാന്‍റിനോ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതിന്‍റെ ഭാഗമായി കാസബ്ലാങ്കയിൽ നിർമ്മാണത്തിലിരിക്കുന്ന 1,15,000 കാണികളെ ഉൾക്കൊള്ളാവുന്ന അത്യാധുനിക ഹസൻ രണ്ടാമൻ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരം നടത്താമെന്ന് ഇൻഫാന്‍റിനോ മൊറോക്കോയ്ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് ഫിഫ വക്താവ് വ്യക്തമാക്കി. 2030 ലോകകപ്പ് ഫൈനൽ വേദിയുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്‍റ് ഏതെങ്കിലും രാജ്യത്തിന് വാഗ്ദാനം നൽകിയെന്ന വാദം സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഫൈനൽ മത്സരത്തിന്റെ വേദി സംബന്ധിച്ച് യഥാസമയം ഫിഫ ഔദ്യോഗികമായി തീരുമാനമെടുക്കുമെന്നും ഫിഫ വക്താവ് പറഞ്ഞു.
Content highlight: corruption allegations against gianni infantino world cup final venue