വരുന്ന ഒക്ടോബർ മൂന്നിനാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ - ബ്രസീൽ ഫുട്ബോൾ പോരാട്ടം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്. എന്നാൽ, ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോൾ ഈ തീരുമാനത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ ബൈച്ചുംഗ് ബൂട്ടിയ. ഈ ഒരു സൗഹൃദ മത്സരത്തിനായി വലിയ തുക മുടക്കുന്നതിനേക്കാൾ ഇന്ത്യൻ ഫുട്ബോളിനെ രക്ഷിച്ചെടുക്കാനാണ് അധികൃതർ മുൻഗണന നൽകേണ്ടത് എന്നാണ് ബൂട്ടിയ തുറന്നടിച്ചത്.
'കഷ്ടതകൾ അനുഭവിക്കുന്ന കുടുംബം തങ്ങളുടെ മകന്റെ വിവാഹത്തിന് ഷാരൂഖ് ഖാനെ നൃത്തം ചെയ്യാൻ വിളിക്കുന്നത് പോലെയാണ് ഇപ്പോൾ അധികൃതർ നടത്തുന്ന നീക്കങ്ങൾ. ബ്രസീലിനെ ഇന്ത്യയിൽ കളിപ്പിക്കുന്നതിനോട് ഞാൻ എതിരല്ല. എന്നാൽ, ഇന്ത്യൻ ഫുട്ബോൾ തകരുമ്പോൾ ഇത്തരമൊരു മത്സരം കൊണ്ട് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ജംഷഡ്‌പൂർ എഫ്സി ഐഎസ്എല്ലിൽ നിന്ന് പിന്മാറുന്നു, ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നില്ല, ഫിഫ റാങ്കിങ്ങിൽ ഇന്ത്യ കൂപ്പുകുത്തുനിന്നു', ബൂട്ടിയ തുറന്നടിച്ചു.
മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ആകെ മൊത്തം കളിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
Content highlight: Formaer Indian footballer Bhaichung Bhutia criticizes AIFF