ലോകകപ്പ് ഫൈനലിലെ അടിപിടിയിൽ അർജന്‍റീന ഫുട്ബാൾ അസോസിയേഷനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ.
ഫൈനലിൽ സ്പെയിനിനോട് തോറ്റതിനു പിന്നാലെ അർജന്റീന താരങ്ങളും സ്റ്റാഫുകളും സ്പാനിഷ് താരങ്ങളുമായി കൈയാങ്കളിയിൽ ഏർപ്പെട്ടിരുന്നു.
ഫിഫ നിയമിച്ച ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് പ്രോസിക്യൂട്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർജന്റീന താരങ്ങളായ നഹുവൽ മൊളീന, ലിയാൻഡ്രോ പാരെഡെസ്, അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാള എന്നിവർക്കെതിരെയാണ് ഫിഫ അച്ചടക്ക നിയമത്തിലെ വകുപ്പ് 14 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫോക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള അവകാശവാദം ഉന്നയിച്ചുള്ള ബാനറിലും ഫിഫ വിശദീകരണം ചോദിച്ചിട്ടുണ്ട്.
താരങ്ങൾക്കും അസോസിയേഷനും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഫിഫ അവസരം നൽകിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഫിഫ അച്ചടക്ക സമിതി അന്തിമ ശിക്ഷാനടപടികൾ പ്രഖ്യാപിക്കുക.
ജൂലൈ 19ന് നടന്ന ഫൈനലിൽ സ്പെയിൻ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയിരുന്നു. സ്‌പെയിനിന്റെ രണ്ടാം കിരീടമാണിത്. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കിരീടം എന്ന സ്വപ്നമാണ് പൊലിഞ്ഞത്.
content highlights:fifa disciplinary action against argentina over world cup final brawl