അള്‍ജീരയന്‍ കടമ്പ കടന്നു; സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

സ്വിറ്റ്‌സര്‍ലന്‍ഡ് അള്‍ജീരിയയെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ടുഗോളിന്

ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിലെത്തിയത്. പതിനൊന്നാം മിനിറ്റില്‍ സ്വിസ് താരം ജോഹന്‍ മന്‍സാംബിയുടെ അസിസ്റ്റില്‍ ബ്രീല്‍ എംബോളോ (10) നേടിയ ഗോളും രണ്ടാം പകുതിയില്‍ ഡാന്‍ എന്‍ഡോയെ (46) നേടിയ ഗോളുമാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്. ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയോ ഘാനയോ ആകും സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.

തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച അള്‍ജീരിയയെ വളരെ വിദഗ്ധമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കീഴടക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അള്‍ജീരിയയുടെ മേധാവിത്തമായിരുന്നു. ഭൂരിപക്ഷ പന്തവകാശത്തോടെ അള്‍ജീരിയ ആദ്യ പകുതി കൈയടക്കിയെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍ അള്‍ജീരിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് സ്വീഡിഷ് പട കൃത്യമായി സ്‌കോര്‍ ചെയ്തതോടെ മത്സരം സ്വിസിന്റെ വരുതിയിലായി. പലപ്പോഴും അവസരങ്ങളെ നഷ്ടപ്പെടുത്തിയ അള്‍ജീരിയ വലിയ വില കൊടുക്കേണ്ടി വന്നു.

10-ാം മിനിറ്റിലായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആദ്യ ഗോള്‍. പാസ് ലഭിച്ച പന്തുമായി മധ്യവരയ്ക്ക് സമീപത്തുനിന്ന് ഒറ്റയ്ക്ക് മുന്നേറിയ ജോഹന്‍ മന്‍സാംബി ഇടതുവിങ്ങില്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് നല്‍കിയ ക്രോസ് പോസ്റ്റിന് മുന്നില്‍നിന്ന് ബ്രീല്‍ എംബോളോ തട്ടി വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏതാനും സെക്കന്‍ഡുകള്‍ പിന്നിടുമ്പോഴേക്കും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രണ്ടാം ഗോള്‍ പിറന്നു. ബോക്‌സിന്റെ വലതുവിങ്ങില്‍നിന്ന് സ്വിസ് താരം തൊടുത്ത ഷോട്ട് പോസ്റ്റിന് മുന്നില്‍നിന്നു ഡിഫന്‍ഡര്‍ തടുത്തു. റീബൗണ്ട് ചെയ്ത പന്ത് ഡാന്‍ എന്‍ഡോയേ പോസ്റ്റിലേക്ക് തൊടുത്തുവിടുകയായിരുന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ അള്‍ജീരിയ പതറി. സ്വിസ് പോസ്റ്റിലേക്ക് പലതവണ പന്തുമായി അടുക്കാനായെങ്കിലും ഗോളടിക്കാനായില്ല. എന്നാല്‍ പ്രതിരോധം ശക്തമാക്കി കൂടുതല്‍ ഗോള്‍വഴങ്ങാതിരിക്കാന്‍ അള്‍ജീരിയ ശ്രദ്ധിച്ചു.

content highlights: Algerian hurdle crossed; Switzerland advance to the pre-quarters

To advertise here,contact us