പക്വേറ്റ പുറത്ത്, ബ്രസീലിന് തിരിച്ചടി; നോര്‍വേക്കെതിരെ കളിക്കില്ല

ജപ്പാനെതിരായ മത്സരത്തിലാണ് പക്വേറ്റയ്ക്ക് പരിക്കറ്റത്

ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായി ലുക്കാസ് പക്വേറ്റയുടെ പരിക്ക്. ഇടത് തുടയിലെ പേശിക്ക് പരിക്കേറ്റ പക്വേറ്റ നോര്‍വേക്കെതിരെ കളിക്കില്ല. ടീമിന്റെ പ്രധാന മിഡ്ഫീല്‍ഡറാണ് ലൂക്കാസ് പക്വേറ്റ. ഫിഫ ലോകകപ്പില്‍ ജപ്പാനെ പോരാടി തോല്‍പിച്ച ബ്രസീല്‍ സംഘത്തില്‍ മികച്ച പ്രകടനമാണ് പക്വേറ്റ നടത്തിയിരുന്നത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷം താരം മൈതാനം വിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടത് തുടയുടെ പിന്‍ഭാഗത്തെ പേശിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

ദേശീയ ടീം മെഡിക്കല്‍ സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തില്‍ പക്വേറ്റ ചികിത്സയിലാണെന്നും എത്രയും വേഗം താരത്തെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രണ്ടാഴ്ചയോളം നിര്‍ബന്ധമായും വിശ്രമം വേണ്ടതിനാല്‍ നോര്‍വേക്കെതിരെയുള്ള കളി നഷ്ടമാകും.

ജപ്പാനെതിരായ മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ബ്രസീല്‍ ജയിച്ചത്. കൗണ്ടര്‍ അറ്റാക്കിലൂടെ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം ഗോള്‍ നേടിയത്. 40 വാര അകലെനിന്ന് സാനോ നടത്തിയ മനോഹരമായ ഓട്ടത്തിനൊടുവിലെ ഷോട്ടില്‍ ഗോളി അലിസണ്‍ കാഴ്ചക്കാരനായി. ആദ്യ പകുതിയില്‍ ജപ്പാന്‍ പ്രതിരോധത്തിന് മുന്നില്‍ ബ്രസീല്‍ പതറി. എന്നാല്‍ പിന്നീട് ബ്രസീല്‍ തിരിച്ചടിക്കുകയായിരുന്നു. കാസെമിറോയും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമാണ് ടീമിന്റെ രക്ഷകരായി അവതരിച്ചത്.

content highlights: Paqueta out, major blow for Brazil; Will not play against Norway

To advertise here,contact us