അന്നൊരു ജൂലായ് മാസം രണ്ട്, ഒരു കൂട്ടം അക്രമികള്‍ എസ്‌കോബാറിനെ വളഞ്ഞു. ഒരു സെല്‍ഫ് ഗോളിന്റെ പേരില്‍ അവര്‍ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു. ഒടുവില്‍ ഒരു 38 കാലിബര്‍ പിസ്റ്റളില്‍ നിന്നും പുറത്തു വന്ന ആറ് വെടിയുണ്ടകള്‍ ആ ഫുട്‌ബോളറുടെ ശരീരം തുളച്ചു കയറി. ഗോള്‍ എന്ന് ആക്രോശിച്ച് അയാളെ വെടിവെച്ചുകൊന്നു. ഒരു ഫുട്‌ബോളര്‍ അവിടെ അവസാനിക്കുകയായിരുന്നു. ആ ദുരന്തത്തിന് ഇന്നേക്ക് 32 വര്‍ഷമായി. ലോക ഫുട്‌ബോള്‍ ഇന്നും മറക്കാത്ത ദിവസമാണത്.
1994 ലോകകപ്പില്‍ കൊളംബിയ പുറത്തായത് എസ്‌കോബാറിന്റെ സെല്‍ഫ് ഗോളിലായിരുന്നു. 1994 ജൂണ്‍ 22-നായിരുന്നു ആ മത്സരം. അമേരിക്കയിലെ റോസ് ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് അമേരിക്കക്കെതിരായ മത്സരത്തിലാണ് സംഭവം. 34-ാം മിനിറ്റില്‍ അമേരിക്കന്‍ താരം ജോണ്‍ ഹാര്‍ക്‌സ് ബോക്‌സിലേക്ക് തൊടുത്ത ഒരു ക്രോസ് പന്ത് തട്ടിയകറ്റാന്‍ ആന്ദ്രേ തന്റെ ശരീരം വായുവില്‍ വില്ലുപോലെ വളച്ച് മുന്നോട്ട് ആഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യം അവന്റെ കാലുകളുടെ രൂപത്തില്‍ ആ പന്തിനെ തൊട്ടു. ആന്ദ്രേയുടെ ബൂട്ടില്‍ തട്ടിയ പന്ത് ഗോള്‍കീപ്പര്‍ ഓസ്‌കാര്‍ കോര്‍ഡോബയെയും കാഴ്ചക്കാരനാക്കി കൊളംബിയന്‍ വലയുടെ ഇടതുമൂലയിലേക്ക് തുളച്ചുകയറി. സ്റ്റേഡിയം നിശബ്ദമായി, ആന്ദ്രേ തലയില്‍ കൈവെച്ച് ആ പച്ചപ്പുല്ലിലേക്ക് മലര്‍ന്നു വീണു. എന്നാല്‍ ആ സെല്‍ഫ് ഗോള്‍ എസ്‌കോബാറിന്റെ ജീവന്‍ അപഹരിച്ചു.
ലോകകപ്പില്‍നിന്ന് കൊളംബിയ നാണംകെട്ട് പുറത്തായതിന് പിന്നാലെയാണ് എസ്‌കോബാറിനെ ചില ക്രൂരന്മാര്‍ 1994 ജൂലായ് രണ്ടിന് വധിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം നടക്കേണ്ടിയിരുന്ന തന്റെ വിവാഹത്തെക്കുറിച്ചും, ലോകപ്രശസ്തമായ എസി മിലാന്‍ ക്ലബ്ബിലേക്ക് മാറാനിരുന്ന തന്റെ സുന്ദരമായ കരിയറിനെക്കുറിച്ചും സ്വപ്നം കണ്ടിരുന്ന എസ്‌കോബാര്‍ അങ്ങനെ ലോകത്തിന് തീരാനോവായി. ഇന്നും ലോകം എസ്‌കോബാറിനെ വേദനയോടെ ഓര്‍ക്കുന്നു.
content highlights: Six bullets; 32 years since the martyrdom on the football field