ഇടവേളയ്ക്കുശേഷം വീണ്ടും പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോയില്‍ ആഘോഷം പരിധിവിട്ടു, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

2022 ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോ ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ പുറത്തായിരുന്നു

ഒരിടവേളയ്ക്കുശേഷമാണ് മെക്‌സിക്കോ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്നത്. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ വന്‍ മുന്നേറ്റമാണ് മെക്‌സിക്കോയുടെ ലക്ഷ്യം. അതിന്റെ വമ്പെല്ലാം കാണിക്കുന്നതാണ് മെക്‌സിക്കോയുടെ മത്സര ഫലത്തില്‍ കാണിക്കുന്നതും. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം പിന്നിടാനാകാതെ മടങ്ങിയവരിതാ ഇപ്പോള്‍ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. അതിന്റെ ആഘോഷം മെക്‌സിക്കോ സിറ്റിയില്‍ മാത്രമല്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ അലയടിക്കുകയാണ്. പക്ഷെ, ആഘോഷം പരിധി വിട്ടതോടെ മെക്‌സിക്കോയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

തിക്കിലും തിരക്കിലും പെട്ടാണ് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് രണ്ടുപേരും മരിച്ചത്. എക്വഡോറിനെതിരായ 2-0ത്തിന്റെ വിജയമാഘോഷിക്കാന്‍ തെരുവുകളില്‍ പതിനായിരങ്ങളാണ് എത്തിയത്. ഇതിനിടെയാണ് രണ്ടുപേര്‍ മരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഹാംബര്‍ഗോ ലങ്കാസ്റ്റര്‍ തെരുവിലാണ് ദുരന്തമുണ്ടായത്. 44 വയസ്സുള്ള പുരുഷനും 19 വയസ്സുള്ള ഒരു യുവതിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.

1994 മുതല്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്ഥിരമായി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ എത്താറുണ്ട്. 2018 വരെ അത് തുടര്‍ന്നെങ്കിലും 2022-ല്‍ പക്ഷെ, ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായത് തിരിച്ചടിയായി. നേരത്തെ രണ്ടുതവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഏറ്റവും വലിയ നേട്ടം. 1970-ലും 1986-ലുമായിരുന്നു അത്. കന്നി ലോകകപ്പില്‍ത്തന്നെ അരങ്ങേറ്റം കുറിച്ച മെക്‌സിക്കോ ഫുട്‌ബോള്‍ ലോകകപ്പില്‍ ഭൂരിപക്ഷം ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.

content highlights: Back in the pre-quarters after a long gap; Wild celebrations in Mexico turn tragic, two dead

To advertise here,contact us