നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമായതോടെ തങ്ങളുടെ ഇഷ്ട്ടടീമുകളുടെ പോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകക്കൂട്ടം. ഇപ്പോൾ ജൂലൈ നാലിന് നടക്കാനിരിക്കുന്ന മത്സരത്തെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് ലയണൽ സ്കലോണി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നി ടീമുകളെ പരാജയപ്പെടുത്തിയാണ് അർജന്റീന നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. അർജന്റീനയുടെ വലിയ കരുത്ത് എന്ന പറയുന്നത് തങ്ങളുടെ ഇതിഹാസ താരം ലയണൽ മെസിയുടെ മികച്ച ഫോം തന്നെയാണ്.
'കേപ് വെർദെയെ പരാജയപ്പെടുത്താൻ സ്‌പെയ്‌നിനോ ഉറുഗ്വായ്ക്കോ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കേപ് വർദെ കടുത്ത എതിരാളികൾ അല്ലെന്ന് പറഞ്ഞാൽ അത് നുണയായി മാറും. അവർ ശക്തരായ ടീം തന്നെയാണ്. നോക്കൗട്ട് മത്സരം കടുത്തതായിരിക്കും', സ്കലോണി വ്യക്തമാക്കി. ജൂലൈ നാലിന് പുലർച്ചെ 3:30 നാണ് അർജന്റീന- കേപ് വർദെ മത്സരം അരങ്ങേറുന്നത്.
തങ്ങളുടെ ആദ്യ ലോകകപ്പിൽ തന്നെ ശക്തരായ സ്‌പെയിൻ, ഉറുഗ്വായ് എന്നീ വമ്പൻ ടീമുകളെ സമനിലയിൽ തളച്ചാണ് അവർ തുടങ്ങിയത്. ആ ആത്മവിശ്വാത്തിലാണ് അവർ നോക്കൗട്ടിൽ എത്തുന്നതും. പൊതുവെ കുഞ്ഞൻ ടീം എന്ന് വിലയിരുത്തലുകൾ വരുന്നുണ്ടെങ്കിലും കേപ് വർദെയെ ചെറുതായി കാണില്ലെന്നാണ് അർജന്റൈൻ കോച്ച് ലയണൽ സ്‌കലോണി അഭിപ്രായപ്പെട്ടിരിക്കുന്നത്.
Content highlight: Lionel Scaloni wary of Cape Verde threat ahead of World Cup knockout