2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടിയ കുഞ്ഞൻ രാജ്യങ്ങളിൽ ഒന്നാണ് കേപ് വെർദെ എന്ന കാബോ വെർദെ. തങ്ങളുടെ ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലേക്ക് യോഗ്യത നേടിക്കൊണ്ട് കായികലോകത്തെ ഞെട്ടിച്ച ടീം കൂടിയാണ് അവർ. എന്നാൽ, നോക്കൗട്ടിൽ കരുത്തരായ അർജന്റീനയെ നേരിടാൻ തയ്യാറെടുക്കുന്ന കേപ് വെർദെക്ക് തിരിച്ചടിയായിരിക്കുകയാണ് ടീം നായകനായ റയാൻ മെൻഡെസിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം. ബ്രസീലിയൻ യുവതിയുടെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ വച്ച് നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവമെന്നാണ് വിവരം. ഓക്‌ലൻഡിലെ ടീം ഹോട്ടലിൽ വച്ച് കേപ് വെർദെ നായകൻ മെൻഡെസ് യുവതിയുടെ മുറിയിൽ അതിക്രമിച്ചു കയറി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചു എന്നതാണ് പരാതിയിൽ പറയുന്നത്. ടീമിന്റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രസീലിയൻ വാർത്താ മാധ്യമമായ 'ഗ്ലോബോ' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ നാലിനാണ് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർദെ നേരിടുന്നത്. പുലർച്ചെ 3 :30 നാണ് മത്സരം അരങ്ങേറുന്നത്.
Content highlight: Cape Verde football captain facing rape investigation