ലോകകപ്പിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ജർമനി ടീമില്‍ കടുത്ത ഭിന്നതയെന്ന് സൂചന. ടീമിന് വിജയദാഹം കുറവായിരുന്നില്ലെന്ന് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ അവകാശപ്പെട്ടു.
ഇക്വഡോറിന് തങ്ങളെക്കാൾ ജയിക്കണമെന്ന ആവശ്യമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രംഗത്തെത്തി. സട്രൈക്കർ ഡെനിസ് ഉണ്ടാവുവും കിമ്മിച്ചിന്‍റെ അഭിപ്രായത്തോട് യോജിച്ച് പരസ്യമായി രംഗത്തെത്തിയത് ടീമിലെ ഭിന്നതക്ക് തെളിവാണെന്നാണ് വിലയിരുത്തല്‍.
ക്യുറസാവോ, ഐവറികോസ്റ്റ് എന്നിവർക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ജർമനി നേരത്തെ തന്നെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയിരുന്നു. ഇക്വഡോറിനെതിരായ മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ജർമ്മനി മുന്നിലെത്തിയതുമാണ്.
എന്നാൽ പിന്നീട് കളം നിറഞ്ഞുകളിച്ച ഇക്വഡോർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരെ അട്ടിമറിക്കുകയായിരുന്നു. ടൂർണമെന്‍റിൽ ജർമനിയുടെ ആദ്യ തോൽവിക്ക് പിന്നാലെ കടുത്ത ഭാഷയിലാണ് മുതിർന്ന താരങ്ങൾ പ്രതികരിച്ചത്.
തോൽവിക്ക് കാരണം തന്ത്രപരമായ പിഴവുകളാണെന്ന് കോച്ച് ഉറപ്പിച്ചു പറയുമ്പോൾ, കളിയിലെ ആത്മാർത്ഥത കുറവാണ് തിരിച്ചടിയായതെന്ന് താരങ്ങൾ പറയുന്നത് ജർമ്മൻ ക്യാമ്പിലെ വലിയ അസ്വാരസ്യങ്ങളാണ് വ്യക്തമാക്കുന്നത്. 2014-ൽ ലോകകിരീടം നേടിയ ശേഷം കളിച്ച കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ജർമനി 4 വിജയങ്ങൾ നേടിയപ്പോള്‍ 4 തോൽവികളും വഴങ്ങി.
തിങ്കളാഴ്ച ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന നോക്കൗട്ട് പോരാട്ടത്തിൽ ടൂർണമെന്‍റിലെ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമിനെയാണ് ജർമനി നേരിടുക.
Content highlights: germany football team rift ecuador defeat captain coach conflict