ലോകകപ്പിൽ ആഫ്രിക്കൻ ചാംപ്യൻമാരായ സെനഗലിന്റെ മുന്നോട്ടുള്ള യാത്ര ചോദ്യ ചിഹ്നത്തിലാണ്. ആദ്യ രണ്ട് കളികളും തോറ്റ അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമോ എന്ന സ്ഥിതിലാണുള്ളത്. ഗ്രൂപ്പ് ഘട്ടം കടക്കാനായി മൈതാനത്ത് പോരാടുന്ന ആഫ്രിക്കൻ കരുത്തർ കളത്തിന് പുറത്ത് അതിനേക്കാൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നു റിപ്പോർട്ടുകൾ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സെനഗൽ ടീമിനെ ഇപ്പോൾ വലിയ രീതിയിൽ വലയ്ക്കുന്നത് എന്നാണ് വിവരം. ടീമിന്‍റെ ദൈനംദിന കാര്യങ്ങൾ പോലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് അവർ ചെന്നുപെട്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ടീമിന്റെ മുഖ്യ പരിശീലകൻ പാപ് തയേവിനു ശമ്പളം മുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് മാസമായി എന്നാണ് പുറത്തു വരുന്ന വിവരം. അദ്ദേഹത്തിന്‍റെ കരാർ കാലാവധി കഴിഞ്ഞിട്ട് ആറ് മാസമായി. ഇതുവരെ കരാർ പുതുക്കി നൽകാൻ സെനഗൽ ഫുട്ബോൾ അസോസിയേഷന് സാധിച്ചിട്ടില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കളിച്ചതിനുള്ള പ്രതിഫലത്തുക പോലും താരങ്ങൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
അമേരിക്കയിൽ ലോകകപ്പ് മത്സരങ്ങൾക്കായി സെനഗൽ ടീമിന് നൽകിയ താമസ സൗകര്യത്തിനെതിരേയും പരാതിയുണ്ട്. താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്‍റെ നിലവാരമില്ലായ്മയെക്കുറിച്ച് അവർക്കിടയിൽ കടുത്ത അതൃപ്തി പടർന്നിട്ടുണ്ട്. ലോകകപ്പ് കളിക്കുന്ന ഒരു ടീമിന് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ടീമിനൊപ്പം പതിവായി ഉണ്ടാകാറുള്ള ഔദ്യോഗിക പാചകക്കാരനെ ഇത്തവണ അസോസിയേഷൻ ഒഴിവാക്കി. ഇതോടെ ലോകോത്തര താരങ്ങളുടെ ഭക്ഷണക്രമം പൂർണമായും തെറ്റി. ഇതിനു പുറമെ ടീമിന്‍റെ സപ്പോർട്ടിങ് സ്റ്റാഫുകളുടെ എണ്ണവും വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്.
content highlights: senegal-football-team-financial-crisis-coach-salary-world-cup-2026