പരിക്കിൽ നിന്ന് മുക്തനായി ലോകകപ്പ് മത്സരങ്ങൾക്കായി തങ്ങളുടെ സുൽത്താൻ കളിക്കളത്തിലേക്ക് തിരിച്ച് വരുന്നത് കാത്തിരിക്കുകയാണ് ബ്രസീലിയൻ ആരാധകർ. എന്നാൽ ഇപ്പോൾ ബ്രസീലിന്റെ സൂപ്പർ താരം നെയ്മറെ പരിഹസിച്ചിരിക്കുകയാണ് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സില്‍വ. നെയ്മറെ 'വർക്ക് ഫ്രം ഹോം' പ്ലേയർ എന്ന വിളിച്ചാണ് ലുല ഡാ സിൽവ പരിഹസിച്ചത്. ബെലോ ഹൊറിസോണ്ടെയില്‍ വച്ച് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹം നെയ്മറെ പരിഹസിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.
'നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ, അവന്‍ ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് കളിക്കാരനാണ്. ഞാന്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ കണ്ട ഒരു തമാശയാണിത്. ഇങ്ങനെ പോയാല്‍ ഏതെങ്കിലും ഒരു ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 11 പെലെമാരുള്ള ഒരു ദേശീയ ടീമിനെ ഉണ്ടാക്കേണ്ടി വരും', ലുല ഡാ സിൽവ പറഞ്ഞു. പൊതുപരിപാടിക്കിടെ സദസിലുണ്ടായിരുന്ന ഒരു കുട്ടിയോട് ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് അദ്ദേഹം ചോദിക്കുകയും അതിന് പിന്നാലെ ഉത്തരമായി നെയ്മർ എന്ന് കേട്ടതോടെയാണ് ലുല ഡാ സിൽവ നെയ്മറെ പരിഹസിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. എന്നാൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ പ്രസിഡന്റിനെതിരെ രംഗത്തുവരുകയും ചെയ്തു.
ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ് നെയ്മർ. 34 കാരനായ താരം ഇതുവരെ 129 മത്സരങ്ങളിൽ നിന്നായി നേടിയിട്ടുള്ളത് 79 ഗോളുകളാണ്. നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിന് വേണ്ടിയാണ് നെയ്മർ ബൂട്ടണിയുന്നത്. പരിക്കിന്റെ പിടിയിൽ ആയതോടെ ലോകകപ്പിൽ ആദ്യ രണ്ട മത്സരങ്ങളിലും താരത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, താരം ഫിറ്റ്നസ് വീണ്ടെടുത്തതെന്നും സ്കോട്ലാന്റുമായുള്ള ഗ്രൂപ്പ് മത്സരത്തിൽ കളിക്കുമെന്നും ആൻസലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Content highlight: Brazil president Lula mocks Neymar