മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; ചാനല്‍ അവതാരക രാജിവെച്ചു, ക്ഷമിച്ചെന്ന് മെസ്സിയുടെ അമ്മ

അള്‍ജീരിയക്കെതിരായ മത്സരത്തില്‍ മെസ്സി ഗോളടിച്ച ശേഷം കരഞ്ഞത് പരാമര്‍ശിച്ചാണ് ചാനലിലൂടെ അച്ഛന്‍ മരിച്ചെന്ന് പറഞ്ഞത്

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അച്ഛന്‍ ഹോര്‍ഗെ മെസ്സി മരിച്ചെന്ന് ലൈവ് ഷോയിലൂടെ പറഞ്ഞ ചാനല്‍ അവതാരക ഫ്ളോറന്‍സിയ പെന രാജിവെച്ചു. ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യമത്സരത്തില്‍ ആദ്യഗോളടിച്ചശേഷം മെസ്സി വിതുമ്പിയിരുന്നു.

ഇതിനുപിന്നാലെയാണ് ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ, മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് ചാനലിലൂടെ ലൈവായി പറഞ്ഞത്. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെത്തുടര്‍ന്നാണ് മെസ്സിയുടെ അച്ഛന്‍ ചികിത്സയിലാണെന്ന് കുടുംബത്തിന് ഔദ്യോഗിക പത്രക്കുറിപ്പിറക്കേണ്ടിവന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതോടെ, ഫ്ളോറന്‍സിയക്കെതിരേ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ലുസു ടിവിയിലൂടെതന്നെ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് രാജിവെച്ചത്.

ലോകകപ്പ് കാണാനുള്ള അമേരിക്കന്‍ യാത്രയും അവര്‍ റദ്ദാക്കി. അതേസമയം, ഫ്ളോറന്‍സിയ പെന മാപ്പുപറഞ്ഞിരുന്നു. അവതാരകയോട് ക്ഷമിച്ചതായി മെസ്സിയുടെ അമ്മ പറഞ്ഞു.

content highlights: Fake news of Messi's father's death; TV anchor resigns, Messi's mother forgives her

To advertise here,contact us