മാർച്ച് 31-നാണ് ഇന്ത്യയും ഹോങ്കോങ്ങും തമ്മിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരം. അതിന് മുന്നോടിയായി വാർത്താ സമ്മേളനത്തിനെത്തിയ പരിശീലകനെയും മാധ്യമപ്രവർത്തകരെയും തടയുകയും ഇന്ത്യൻ ടീമിന്റെ പരിശീലനം മുടക്കുകയും ചെയ്തത് വിവാദമായിരുന്നു. എന്നാൽ, അതിന് പിന്നാലെ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന കേരള ഫുട്ബോൾ അസോസിയേഷന് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാനുള്ള സാവകാശം നൽകിയിരിക്കുകയാണ് ജിസിഡിഎ. ഇതിനെല്ലാമിടെ, മത്സരദിവസത്തെ വാടകയായ മൂന്ന് ലക്ഷം കെഎഫ്എ ഇന്നലെ അടച്ചിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റായ 25 ലക്ഷമാണ് ഇനി അടക്കാനുള്ളത്.
ഈ തുക അടച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യൻ പരിശീലകനെയും മാധ്യപ്രവർത്തകരെയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയിരുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം ഇത് വലിയ വാർത്തയായത് കേരളത്തിന് നാണക്കേടായി. സംഭവത്തിന് പിന്നാലെ ജിസിഡിഎക്കെതിരെ വലിയ പ്രതിഷേധം തന്നെയാണ് ഉയരുന്നത്. എന്നാൽ, തുക അടക്കുന്നതിൽ കെഎഫ്എ അലംഭാവം കാണിച്ചതാണ് പ്രശ്നത്തിന് വഴിവച്ചതെന്നാണ് ജിസിഡിഎ നൽകുന്ന വിശദീകരണം. വിവാദങ്ങൾക്കിടയിലും മത്സരത്തിന്റെ ടിക്കറ്റ് വിൽപന തുടരുകയാണ്. 199 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ജീനി ആപ്പ് മുഖേന ടിക്കയറ്റുകൾ ലാഭമാണ്.
നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് കൊച്ചിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മത്സരം അരങ്ങേറുന്നത്. 2016 മാർച്ചിൽ തുർക്ക്മെനിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അവസാനത്തേത്. കൊച്ചിയിൽ ഇന്ത്യയുടെ പോരാട്ടം നടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എഎഫ്സി ഏഷ്യൻ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയും ഹോങ്കോങ്ങും ഇതിനോടകം തന്നെ ടൂർണ്ണമെന്റിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി.
Content highlight: GCDA finally gave time to pay for KFA