പത്ത് വർഷത്തിനിടെ ഏറ്റവും മോശം റാങ്കിങ്; ഇന്ത്യൻ ഫുട്ബോളിന് ഇത് തിരിച്ചടിയുടെ കാലം

ഫിഫയുടെ ഏറ്റവും പുതുക്കിയ റാങ്കിങില്‍ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി

ഫിഫയുടെ ഏറ്റവും പുതുക്കിയ റാങ്കിങില്‍ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി. ഇന്ത്യ 142ാം റാങ്കിലേക്ക് വീണു. ഇത്തവണ ആറ് സ്ഥാനങ്ങളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. 2016 ഒക്ടോബറിന് ശേഷം ഇത്രയും മോശം സ്ഥിതിയിലേക്ക് ഇന്ത്യ എത്തുന്നത് ആദ്യമാണ്.

ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ 1-0ത്തിനു ബംഗ്ലാദേശിനോടു പരാജയപ്പെട്ടിരുന്നു. ഇതാണ് പുതിയ റാങ്കിങില്‍ തിരിച്ചടിയായി മാറിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്.

ആദ്യ നാല് സ്ഥാനങ്ങളില്‍ നിലവില്‍ മാറ്റം വന്നിട്ടില്ല. യൂറോ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും ലോക ചാംപ്യന്‍മാരായ അര്‍ജന്റീന രണ്ടാമതും മുന്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാമതും നില്‍ക്കുന്നു.

ബ്രസീല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്ക് റാങ്കിങില്‍ തിരിച്ചടിയുണ്ട്. പോര്‍ച്ചുഗല്‍ ഒരു സ്ഥാനം ഇറങ്ങി ആറാമതായി. ഡച്ച് ടീമും ഒരു സ്ഥാനം ഇറങ്ങി ഏഴാമത്. ജര്‍മനി ഒരു സ്ഥാനം മെച്ചപ്പെടുത്തി 9ാം സ്ഥാനത്തേക്കും ക്രൊയേഷ്യ ഒരു സ്ഥാനം ഉയര്‍ത്തി പത്താമതും എത്തി.

Content Highlights:Worst ranking in ten years; This is a time of setback for Indian football

To advertise here,contact us