ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നും ഇന്റർ മയാമി പുറത്ത്. ലയണൽ മെസ്സിയുടെ സംഘത്തെ എതിരില്ലാത്ത നാല് ഗോളുകൾക്ക് വീഴ്ത്തിയ ഫ്രഞ്ച് ക്ലബ് പി എസ് ജി ക്ലബ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. പി എസ് ജിയ്ക്കായി ജോവോ നെവസ് ഇരട്ട ഗോൾ നേടി. അഷ്റഫ് ഹക്കീമി ഒരു ഗോൾ വലയിലാക്കിയപ്പോൾ മറ്റൊന്ന് ഇന്റർ മയാമി പ്രതിരോധത്തിന്റെ സെൽഫ് ഗോളായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ബോക്സിന് പുറത്തായി ലഭിച്ച ഫ്രീക്വിക്കിൽ വിറ്റിന്യയുടെ ഷോട്ട് നെവസ് വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയിൽ മയാമിയുടെ പകുതിയിലായിരുന്നു മത്സരം പുരോഗമിച്ചത്. ദുർബലമായ മയാമി പ്രതിരോധം മറികടന്ന് പലതവണ പി എസ് ജി താരങ്ങൾ ഗോൾമുഖത്തേയ്ക്കെത്തി. 39-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാമത്തെ ഗോൾ പിറന്നത്. ഇത്തവണയും നെവസ് വലചലിപ്പിച്ചു.
44-ാം മിനിറ്റിൽ ദിസിരെ ദുവെയുടെ ക്രോസ് തടയാൻ ശ്രമിച്ച ടോമസ് അവിലസിന് പിഴച്ചു. താരത്തിന്റെ സെൽഫ് ഗോൾ മയാമിക്ക് വീണ്ടും ആഘാതമായി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ അഷ്റഫ് ഹക്കീമി കൂടി വലചലിപ്പിച്ചതോടെ പി എസ് ജി എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലായി.
രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ മയാമിക്ക് കഴിഞ്ഞു. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെ ഏതാനും ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും വലചലിപ്പിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ യൂറോപ്പ്യൻ ചാംപ്യന്മാരെ പ്രതിരോധിക്കാൻ കഴിഞ്ഞത് മാത്രമാണ് മയാമിയുടെ നേട്ടം.
Content Highlights: PSG thrashes Inter Miami to seal FIFA Club World Cup quarterfinal